സാൻ്റോസ് : ബ്രസീലിയൻ ഫുട്ബോളിലെ ഇതിഹാസ ക്ലബ്ബായ സാന്റോസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം നെയ്മർ. മുൻകാലത്തെ പോലെ ബ്രസീലിയൻ ഫുട്ബോളിലെ പ്രധാന ശക്തിയായി സാന്റോസിനെ ഇനി വിശേഷിപ്പിക്കാൻ കഴിയില്ലെന്നും, ടീമിന് മുന്നിലുള്ള ഓരോ മത്സരവും വലിയ പോരാട്ടമായിരിക്കുമെന്നും നെയ്മർ വ്യക്തമാക്കി.
സാന്റോസിന്റെ ഏറ്റവും പുതിയ വിജയത്തിൽ നെയ്മർ നിർണായക പങ്കുവഹിച്ചു. നെയ്മർ എടുത്ത ഫ്രീ-കിക്കിൽ നിന്നാണ് ക്രിസ്റ്റ്യൻ ഒലിവയുടെ വിജയഗോൾ പിറന്നത്. ആദ്യ പകുതിയിൽ ലഭിച്ച ആ ഗോൾ സാന്റോസിന് നിർണായക ജയം സമ്മാനിച്ചു. ഇതോടെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടാമത്തെ ജയം സ്വന്തമാക്കാനും ടീമിന് സാധിച്ചു.
34 കാരനായ നെയ്മർ 2013ൽ ബാഴ്സലോണയിലേക്ക് പോയതിന് ശേഷം കഴിഞ്ഞ വർഷമാണ് വീണ്ടും തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയത്. ബ്രസീലിയൻ ലീഗ് കിരീടം അവസാനമായി 2004ൽ നേടിയ സാന്റോസിന് തിരിച്ചുവരവിന് ശേഷം വലിയ പിന്തുണയാണ് നെയ്മർ നൽകിയത്. കഴിഞ്ഞ സീസണിൽ ടീമിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു.
തിരിച്ചെത്തിയതിന് ശേഷം സാന്റോസിനായി ലീഗിൽ 32 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും നാല് അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും ഈ സീസണിലും ടീമിന് തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്നാണ് താരത്തിന്റെ വിലയിരുത്തൽ.
“ഓരോ മത്സരവും ഒരു പോരാട്ടമായിരിക്കും. 3-0 അല്ലെങ്കിൽ 4-0 എന്ന സ്കോറിൽ എളുപ്പത്തിൽ ജയിക്കാവുന്ന മത്സരങ്ങളുണ്ടാകില്ല. ഭാവിയിൽ അത്തരം വിജയങ്ങൾ ഉണ്ടാകാം. പക്ഷേ സാന്റോസ് ഇന്ന് എത്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, നിർഭാഗ്യവശാൽ ബ്രസീലിയൻ ഫുട്ബോളിലെ ഒരു പ്രധാന ശക്തിയായി നമ്മൾ ഇനി നിലകൊള്ളുന്നില്ല,” നെയ്മർ പറഞ്ഞു.
ബ്രസീലിയൻ ഫുട്ബോളിൽ നിലവിൽ പാല്മെയ്റാസും ഫ്ലമെംഗോയും വലിയ ശക്തികളാണെന്നും നെയ്മർ വ്യക്തമാക്കി.
“ബ്രസീലിയൻ ഫുട്ബോളിൽ ഇന്ന് രണ്ട് വലിയ ശക്തികളുണ്ട്. അവർ ആരാണെന്ന് നമുക്കറിയാം. എന്നാൽ ഞങ്ങൾ ഓരോ ദിവസവും പരമാവധി പരിശ്രമിക്കുകയും മെച്ചപ്പെടാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. സാന്റോസ് ആരാധകർക്ക് ഈ ടീമിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ഓരോ ദിവസവും, ഓരോ മത്സരത്തിലും പൂർണ പ്രതിബദ്ധതയും സമർപ്പണവുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത് ബ്രസീലിയൻ ഫുട്ബോളിന്റെ പ്രതാപചിഹ്നമായിരുന്ന സാന്റോസിനെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് നെയ്മറുടെ മുന്നിലുള്ളത്. വ്യക്തിപരമായി മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും ടീമിന്റെ ഭാവി ഉറപ്പാക്കാൻ കടുത്ത പോരാട്ടം ആവശ്യമാണെന്നാണ് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
