തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സപ്ലൈകോയുടെ റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആകെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ സപ്ലൈകോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായി 385 കോടി രൂപയായിരുന്നു വിറ്റുവരവ്. എന്നാൽ ഇത്തവണ ജനത്തിരക്ക് ക്രമാതീതമായി ഉയർന്നതോടെ കേവലം 33 ദിവസം കൊണ്ട് 391 കോടി രൂപ നേടാൻ സാധിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് 4.65 കോടി രൂപയുടെ വിറ്റുവരവുണ്ടായി. തിരുവനന്തപുരത്ത് നടന്ന മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 81 ലക്ഷം രൂപ സപ്ലൈകോ സമാഹരിച്ചു.
അവസാനവട്ട ഓണം വാങ്ങലുകൾക്കായി വിപണിയിലെത്തുന്ന പൊതുജനങ്ങളെ സഹായിക്കാൻ സപ്ലൈകോ വില്പനശാലകളും ഓണം ഫെയറുകളും ഉത്രാട ദിനമായ ഇന്നും (ഓഗസ്റ്റ് 25) തുറന്നു പ്രവർത്തിക്കും.
