കൊച്ചി: കേരളത്തിന്റെ കാർഷികോത്സവമായ ഓണക്കാലത്ത് നമ്മുടെ നെൽവയലുകളുടെ ചരിത്രവും ഐതിഹ്യവും പാരമ്പര്യകഥകളും ആഗോള തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നു. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വയലുകളുടെ അറിയാക്കഥകൾ അനാവരണം ചെയ്യുന്ന എസ്. മഹാദേവൻ തമ്പിയുടെ നോവലായ നീലം, പാഡിവിസ്പർ (Paddy Whisper) എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലെജൻഡ് ടൈംസ് പുറത്തിറക്കി.

ബൃഹദ് നോവൽ ഗണത്തിൽ ആഗോളവിഭാഗത്തിലിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് പ്രശസ്ത വിവർത്തകയായ രാധിക പി. മേനോൻ ആണ്. കഴിഞ്ഞവർഷം ടൈംസ് പ്രസിദ്ധീകരിച്ച തമ്പിയുടെ മൃത്യുസൂത്ര, വീപ്പിംഗ് നീഡിൽ എന്നീ കൃതികൾ ഇംഗ്ലീഷ് വായനക്കാർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നോവലിന്റെ പ്രസിദ്ധീകരണം. ഇതിന്റെ ഏഷ്യൻ പതിപ്പ് ന്യൂഡൽഹിയിലെ കൊനാർക്ക് പബ്ലിഷേഴ്സ് ആണ് പുറത്തിറക്കുന്നത്.
ഓരോ വയലിനും ഓരോ കഥകളുണ്ട്. അങ്ങനെ അനേകം വയലുകൾ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയമാണ് പാഡിവിസ്പർ. നിലത്തിൽ നിറയുന്ന ഈ കഥകളും അതിലെ കരുത്തുറ്റ കഥാപാത്രങ്ങളും സൃഷ്ടിക്കുന്ന വിസ്മയ ലോകമാണ് നോവലിലുള്ളത്.
കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും നോവലിൽ ദർശിക്കാം. ബ്രിട്ടീഷുകാരുടെ അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പലതലങ്ങളിലാണ് നോവലിൽ ആവിഷ്കരിക്കുന്നത്. അതുപോലെ അധികാരവും അത്യാർത്തിയും പ്രണയവും രതിയും നോവലിൽ പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്നു. ഗതകാല സംസ്കൃതിയും ആധുനിക യാഥാർത്ഥ്യവും അസാധാരണ ഭാവുകത്വത്തോടെ ഈ രചനയിൽ ഇഴചേരുന്നു. പ്രമേയത്തിന്റെ പ്രത്യേകത, ആവിഷ്കരണത്തിലെ പുതുമ, ഭാഷയുടെ കാവ്യവശ്യത എന്നിവയാണ് പാഡിവിസ്പറുടെ സവിശേഷത. അന്യൂനമായ മൊഴിമാറ്റത്തിലൂടെ ആഗോള അനുവാചകർക്ക് അത് പകർന്നുനൽകാൻ വിവർത്തകയായ രാധികയ്ക്ക് കഴിഞ്ഞിരിക്കുന്നു.
