തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ചില ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശൻ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിവിധ ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ മന്ത്രി ഏറ്റെടുക്കും. ഇതിനായി രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കളക്ടർമാരുടെയും അടിയന്തര യോഗം റവന്യൂ മന്ത്രി വിളിച്ചിരിക്കുകയാണ്. ജില്ലകളിലെ നിലവിലെ സാഹചര്യം, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, കൂടുതൽ മുൻകരുതൽ നടപടികൾ എന്നിവ യോഗത്തിൽ വിശദമായി വിലയിരുത്തും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേന (NDRF), പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ആരോഗ്യമേഖല, തദ്ദേശസ്ഥാപനങ്ങൾ എന്നിവയെല്ലാം ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അപകടസാധ്യത തുടരുന്ന മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശമുണ്ട്.
മഴക്കെടുതിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് താമസിക്കുന്നവർ അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സാഹചര്യം നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ പരമപ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.