വടക്കൻ പറവൂർ: പ്രശസ്ത ചലച്ചിത്ര താരവും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ വിയോഗത്തിൽ അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
“എങ്ങനെ, എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്! ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും എന്റെയും പറവൂരുകാരുടെയും മനസ്സിലുണ്ട്.” – വി.ഡി. സതീശൻ പറഞ്ഞു.
പറവൂരിന്റെ അഭിമാനം, നിലപാടുകളിലെ സിംഹം
വടക്കൻ പറവൂരിന്റെ വലിയ അഭിമാനമായിരുന്നു സലിം കുമാറെന്ന് വി.ഡി. സതീശൻ ഓർത്തു. ചലച്ചിത്ര മേഖലയിലെ പലരും സ്ഥാനമാനങ്ങൾക്ക് വേണ്ടി സ്വന്തം രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാൻ മടിച്ചു നിന്നപ്പോഴും, യാതൊന്നും ആഗ്രഹിക്കാതെ കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നു പറയാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, തന്റെ അസാധാരണ പ്രതിഭ കൊണ്ട് ദേശീയ പുരസ്കാരത്തിന്റെ നെറുകയിൽ എത്തിയ കലാകാരനാണ് അദ്ദേഹം. ഓസ്കാർ നോമിനേഷനിലേക്ക് വരെ അദ്ദേഹത്തിന്റെ ചിത്രം (ആദാമിന്റെ മകൻ അബു) എത്തിപ്പെട്ടു.
തിരഞ്ഞെടുപ്പുകളിലെ അവിഭാജ്യ ഘടകം
തന്റെ എല്ലാ തിരഞ്ഞെടുപ്പുകളിലും കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുത്തു. ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിലും ഓഫീസ് ഉദ്ഘാടനം ചെയ്തത് സലിം കുമാർ തന്നെയായിരുന്നു. തന്റെ വിജയങ്ങളിലും പദവികളിലും സ്വന്തം സഹോദരനെപ്പോലെ സന്തോഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഹാസ്യം മാത്രമല്ല, ഏത് റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂർവ്വ പ്രതിഭയായിരുന്നു സലിം കുമാർ. നമ്മെ എത്രത്തോളം ചിരിപ്പിച്ചോ, അതിനേക്കാൾ ഏറെ നമ്മെ കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വ്യക്തിബന്ധങ്ങളിൽ പുലർത്തിയ ആത്മാർത്ഥതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പറവൂരിലെ സാധാരണ മനുഷ്യർ എങ്ങനെ ചിന്തിക്കുന്നുവോ, പെരുമാറുന്നുവോ അങ്ങനെയൊരു പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാവരെയും ചിരിപ്പിച്ച താരം ഇപ്പോൾ എല്ലാവരെയും കരയിപ്പിച്ചു കൊണ്ട് യാത്രയായിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുനിതയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും, സലിം കുമാർ തന്റെ ചിരികളിലൂടെ നമ്മളിൽ എപ്പോഴും ജീവിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.