ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ വീണ്ടും കൂടുമാറ്റത്തിന്റെ മണിമുഴക്കം. പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
ഇന്ത്യാ മുന്നണിയെ തള്ളി തോമസ്
കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന ‘ഇന്ത്യാ’ മുന്നണി വനിതാ സംവരണ ബില്ലിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി എതിർക്കുമ്പോൾ, രാജ്യത്തിന് ഗുണകരമായ ഈ ബില്ലിനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് കെ.വി. തോമസ് സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാർഢ്യത്തെയും ആത്മാർത്ഥതയെയും പുകഴ്ത്തിയ അദ്ദേഹം, ബില്ലിനെ എതിർക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.
പിണറായി ഭക്തിയിൽ നിന്ന് കാവിയിലേക്ക്?
2021-ൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന കെ.വി. തോമസ്, മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് നേതൃത്വത്തെ നിരന്തരം വിമർശിച്ചും പിണറായി വിജയനെ സ്തുതിച്ചും അദ്ദേഹം കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം കൈക്കലാക്കിയിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറുന്നത് കണ്ടാണ് തോമസിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
”നിയമസഭ തെരഞ്ഞെടുപ്പ് ഫലം മെയ് 4-ന് പുറത്തുവരുന്നതോടെ കേരളത്തിൽ പിണറായി യുഗം അവസാനിക്കുമെന്ന് ഉറപ്പായതോടെയാണ് കെ.വി. തോമസ് തന്റെ അടുത്ത തട്ടകമായി ബിജെപിയെ കാണുന്നത്.” – രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അവസരവാദ രാഷ്ട്രീയമെന്ന് വിമർശനം
സ്ഥാനമാനങ്ങൾക്കായി രാഷ്ട്രീയ നിലപാടുകൾ മാറ്റുന്ന കെ.വി. തോമസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ‘തിരുത തോമാ’ എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന രീതിയിൽ അധികാരം എവിടെയുണ്ടോ അവിടേക്ക് അദ്ദേഹം നീന്തുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി ഔദ്യോഗികമായി കെ.വി. തോമസ് പാർട്ടിയിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചന.
![]()
