തിരുവനന്തപുരം: കേരളം ഒരു സംസ്ഥാനമല്ല, മറിച്ച് ഒരു പ്രത്യേക രാജ്യമാണെന്ന രീതിയിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നതെന്ന പരിഹാസങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങളും അതിനു പിന്നാലെ ഉയരുന്ന അവകാശവാദങ്ങളും വീണ്ടും ചർച്ചയാകുന്നു. 30 ഓളം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഖജനാവിൽ നിന്ന് കോടികളാണ് ചെലവാക്കിയത്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വരാനിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ (തള്ളുകൾ) നടത്താറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.

പഴയ 700 കോടി മുതൽ പുതിയ ടൗൺഷിപ്പ് വരെ
പ്രളയകാലത്ത് യുഎഇയിൽ നിന്ന് 700 കോടി രൂപ സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒടുവിൽ ഒരു രൂപ പോലും ലഭിച്ചില്ല എന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു പദ്ധതിയുടെ ചർച്ചകളാണ് പുറത്തുവരുന്നത്.

2023 നവംബർ 1-ന് ഇന്ത്യയിലെ യുഎഇ അംബാസഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ വാഗമൺ, മൂന്നാർ തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ ‘ടൂറിസം ടൗൺഷിപ്പ്’ വികസിപ്പിക്കാൻ യുഎഇ താല്പര്യം പ്രകടിപ്പിച്ചു എന്നതാണ് ഈ കൂടിക്കാഴ്ചയുടെ സാരം. ഇതുസംബന്ധിച്ച ചോദ്യത്തിന് 2024 ഫെബ്രുവരി 1-ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടി നൽകുകയും ചെയ്തു.
നിയമപരമായ ചോദ്യങ്ങൾ
ഒരു ഇന്ത്യൻ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് വിദേശ രാജ്യങ്ങളുമായി നേരിട്ട് സാമ്പത്തിക ഇടപാടുകളോ ഉടമ്പടികളോ നടത്താൻ ഭരണഘടനാപരമായ പരിമിതികളുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇത്തരം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നത് നിയമപരമായ സങ്കീർണ്ണതകൾക്ക് വഴിവെക്കും. എന്നാൽ ഇത്തരം പ്രോട്ടോക്കോളുകൾ ഒന്നും തന്നെ തനിക്ക് ബാധകമല്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
ടൗൺഷിപ്പ് പദ്ധതിക്കായി വർക്കിംഗ് ഗ്രൂപ്പിനെ നിയോഗിച്ചതായി സർക്കാർ പറയുന്നുണ്ടെങ്കിലും, അതും പിണറായിയുടെ മറ്റൊരു തള്ള് മാത്രമായി മാറി.
![]()
