തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഡിജിറ്റലൈസ് ചെയ്യാൻ കൊണ്ടുവന്ന കെ-സ്മാർട്ട് (K-SMART) പദ്ധതിയുടെ മറവിൽ നടന്നത് വൻ ഡാറ്റാ കച്ചവടം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ താത്പര്യങ്ങൾക്കായി കൈമാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ OSD അയച്ച കത്ത് പുറത്ത്
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസർ (OSD) ശ്രീറാം സാംബശിവ റാവു ആണ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന് (IKM) കത്ത് നൽകിയത്. കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ ഡാറ്റ ‘Full Format’-ൽ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.
കത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന വിവരങ്ങൾ:
- ഗുണഭോക്താക്കളുടെ പേരും ഫോൺ നമ്പറും
- വയസ്സ്, ലിംഗഭേദം (Gender)
- ജില്ല, താലൂക്ക്, തദ്ദേശ സ്ഥാപനം
- വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ
ജനങ്ങളുടെ സ്വകാര്യത അപകടത്തിൽ
ജനുവരി 27-ന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 936 സേവനങ്ങളാണ് കെ-സ്മാർട്ട് വഴി നിലവിൽ ജനങ്ങൾക്ക് ലഭിക്കുന്നത്. ജനന-മരണ രജിസ്ട്രേഷൻ മുതൽ കെട്ടിട നിർമ്മാണ അനുമതി വരെ നീളുന്ന ഈ സേവനങ്ങൾക്ക് വേണ്ടി ജനങ്ങൾ നൽകിയ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണ് ഇപ്പോൾ വിപണനത്തിന് വെച്ചിരിക്കുന്നത്.
”ജീവനക്കാരുടെ വിവരങ്ങൾ മാത്രമല്ല, സാധാരണക്കാരായ ഗുണഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും ചോദിച്ചതിന് പിന്നിൽ കോടികളുടെ ഡാറ്റാ കച്ചവടമാണ് ലക്ഷ്യം.” – രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കടുംവെട്ടുമായി സർക്കാർ; വിവാദങ്ങൾ കൊഴുക്കുന്നു
ഐടി മേഖലയിലെ വൻകിട കമ്പനികൾക്ക് ഡാറ്റ മറിച്ചുവിൽക്കാനാണോ ഈ നീക്കം എന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തെ സ്പ്രിൻക്ലർ വിവാദത്തിൽ പെട്ട സർക്കാർ, വീണ്ടും സമാനമായ രീതിയിൽ ജനങ്ങളുടെ ഡിജിറ്റൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചേക്കും. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഡാറ്റ കൈമാറാൻ ഉന്നതതലത്തിൽ സമ്മർദ്ദമുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.