തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ ധൂർത്തിന് അവധി നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാർ ഇൻ്റർവ്യൂ ചെയ്തതിന് സമാനമായി, മുഖ്യമന്ത്രി പിണറായി വിജയനെ ‘വെളുപ്പിച്ചെടുക്കാൻ’ സൂപ്പർ സ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ ആഡംബര അഭിമുഖത്തിനായി ഖജനാവിൽ നിന്ന് കോടികളാണ് ഒഴുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
‘കണ്ടും മിണ്ടിയും ഇരുവർ’: വെറുമൊരു സംഭാഷണമോ അതോ പിആർ സ്റ്റണ്ടോ?
തിരഞ്ഞെടുപ്പ് കാലത്തെ മോദി-അക്ഷയ് കുമാർ മാതൃകയിൽ രാഷ്ട്രീയേതര വിഷയങ്ങൾ സംസാരിക്കാനെന്ന പേരിലാണ് ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. തനിക്ക് ആക്ഷൻ സിനിമകളോടാണ് കൂടുതൽ താൽപ്പര്യമെന്ന് പിണറായി വിജയൻ ലാലേട്ടനോട് ചിരിച്ചുകൊണ്ട് പറയുന്ന രംഗങ്ങൾ ടീസറിലുണ്ട്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഒരു ഭരണാധികാരി നടത്തുന്ന ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉയരുന്നത്. “മോദിക്ക് അക്ഷയ് കുമാർ എങ്ങനെയോ, അതുപോലെയാണ് പിണറായിക്ക് ലാൽ” എന്നാണ് വിമർശകർ പരിഹസിക്കുന്നത്.
2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി അക്ഷയ്കുമാറിനെ ഇറക്കി നടത്തിയ മാമ്പഴം തീറ്റ ഇൻ്റർവ്യൂവിന് സമാനമായ ഒരു PR അഭ്യാസമാണ് പിണറായിയും നടത്തുന്നത്.
![]()
