തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിരുന്ന 10 ശതമാനം ഡി.എ/ ഡി.ആർ (ക അനുവദിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് എത്തിയ സന്ദേശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം മറികടക്കാൻ സർക്കാർ വൻതോതിലുള്ള പിആർ (Public Relations) പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം.
ഡാറ്റ ചോർത്തിയെന്ന് ആക്ഷേപം
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ ഉത്തരവിന് പിന്നാലെ ഗുണഭോക്താക്കളുടെ വ്യക്തിഗത ഫോൺ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ നേരിട്ട് സന്ദേശം എത്തുന്നത്. “സർക്കാർ കൂടെയുണ്ട്” എന്ന തരത്തിലുള്ള സന്ദേശമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിച്ചത്. എന്നാൽ, ട്രഷറിയിൽ നിന്നും മറ്റ് സർക്കാർ പോർട്ടലുകളിൽ നിന്നും ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചോർത്തിയെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ വിവിധ സർവീസ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കമല വിജയന് ലഭിച്ചോ ‘മുഖ്യമന്ത്രിയുടെ മെസേജ്’
പെൻഷൻകാർക്ക് എല്ലാം Message എത്തിയ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയന്റെ ഫോണിലേക്കും ഇതേ സന്ദേശം എത്തിയാലും അൽഭുതപ്പെടേണ്ട ! കാരണം അധ്യാപിക ആയിരുന്ന കമലയും സർക്കാരിൻ്റെ പെൻഷൻ വാങ്ങിക്കുന്നവരിൽ ഒരാളാണ്. സ്വന്തം ഭാര്യക്ക് പോലും മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ മെസേജ് അയക്കേണ്ടി വരുന്നത് സർക്കാരിന്റെ പിആർ തന്ത്രങ്ങൾ എത്രത്തോളം വ്യാപിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.
അവകാശത്തെ ഔദാര്യമായി ചിത്രീകരിക്കുന്നു
വർഷങ്ങളായി തടഞ്ഞുവെച്ചിരുന്ന ഡി.എ കുടിശ്ശിക അനുവദിക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും സംഘടനകൾ ഓർമ്മിപ്പിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഈ ധൃതിപിടിച്ചുള്ള നീക്കമെന്നും വിമർശനമുണ്ട്.