കൊച്ചി: കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്താനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ എന്ന പേരിൽ ആസൂത്രണം ചെയ്ത വൻ സാമ്പത്തിക ധൂർത്തിന് തടയിട്ട കോടതി, സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ജനങ്ങളുടെ ഡാറ്റ ചോർത്താനും പൊതുപണം ദുരുപയോഗം ചെയ്യാനുമുള്ള ഗൂഢനീക്കമാണ് ഇതിലൂടെ തകർന്നടിഞ്ഞത്.
പദ്ധതിക്ക് പിന്നിലെ ‘കൊള്ള’ കോടതി തുറന്നുകാട്ടുന്നു:
- നിയമം കാറ്റിൽ പറത്തിയുള്ള പണം വാരിയെറിയൽ: ബജറ്റിൽ നിശ്ചയിച്ച തുകയേക്കാൾ 14 കോടി രൂപ അധികമായി അനുവദിച്ചത് നിയമസഭയെ നോക്കുകുത്തിയാക്കിയാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു. ജനങ്ങളുടെ പണം ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് ചെലവാക്കാൻ പാടില്ലെന്ന കർശന മുന്നറിയിപ്പാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ നൽകിയത്.
- പി.ആർ. ഏജൻസികളെപ്പോലെ സർക്കാർ: വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതിന് പകരം, പബ്ലിക് റിലേഷൻസ് വകുപ്പിനെ മുൻനിർത്തി രാഷ്ട്രീയ പരസ്യം നൽകാനാണ് സർക്കാർ ശ്രമിച്ചത്. ഇത് സർക്കാരിന്റെ പ്രവർത്തന ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
- ഡാറ്റാ മോഷണശ്രമം: ദുരന്ത നിവാരണത്തിന് ഉപയോഗിക്കേണ്ട സന്നദ്ധ സേന പോർട്ടലിലെ വിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ശേഖരിക്കാൻ ശ്രമിച്ചത് ഗൗരവതരമായ വീഴ്ചയാണെന്നും വിധിയിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയ സർക്കാരിന് മുഖത്തേറ്റ അടിയാണ് ഈ കോടതി വിധി. 20 കോടി രൂപയുടെ ഈ അഴിമതി പദ്ധതി ഇതോടെ ചവറ്റുകുട്ടയിലായി.
![]()
