തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തി നിൽക്കെ, ഇടത് മുന്നണിയുടെ പരാജയം ആരെക്കാളും ഭയപ്പെടുന്നത് മറ്റാരുമല്ല – ഡൽഹിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തന്നെയാണ്. പിണറായി സർക്കാർ അധികാരം ഒഴിഞ്ഞാൽ തോമസ് മാഷിന് നഷ്ടപ്പെടുന്നത് വെറുമൊരു പദവി മാത്രമല്ല, അധികാരത്തിൻ്റെ സകല സുഖസൗകര്യങ്ങളുമാണ്.
കസേര പോകും, കാശ് പോകും!
നിലവിൽ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ വാഴുന്ന കെ.വി. തോമസിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് സർക്കാർ നൽകുന്നത്.
- ശമ്പളം: മാസം ഒരു ലക്ഷം രൂപ.
- വാഹനങ്ങൾ: ഡൽഹിയിലും കേരളത്തിലും ഔദ്യോഗിക കാറുകൾ.
- യാത്ര: വിമാനക്കൂലി ഉൾപ്പെടെ സകല യാത്രാ ചിലവുകളും സൗജന്യം.
- സ്റ്റാഫ്: വലിയൊരു പേഴ്സണൽ സ്റ്റാഫ് സംഘം സഹായത്തിനുണ്ട്.
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ പിണറായി 3.0 സംഭവിച്ചില്ലെങ്കിൽ, സ്വന്തം കീശയിൽ നിന്ന് പണമെടുത്ത് യാത്ര ചെയ്യേണ്ടി വരുമെന്നതാണ് തോമസ് മാഷിനെ അലട്ടുന്ന പ്രധാന ഭയം.
’മാസപ്പടി’ ഒതുക്കി; പക്ഷേ കേരളത്തിന് എന്ത് കിട്ടി?
കേന്ദ്രത്തിൽ നിന്ന് കേരളത്തിനുള്ള സഹായങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു തോമസിൻ്റെ പ്രധാന ചുമതലയെങ്കിലും, ഇതുകൊണ്ട് കേരളത്തിന് എന്ത് ഗുണമുണ്ടായി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായി വലിയ നേട്ടങ്ങൾ തോമസ് ഉണ്ടാക്കിക്കൊടുത്തു എന്നത് പകൽ പോലെ വ്യക്തമാണ്.
വീണ വിജയൻ്റെ മാസപ്പടി കേസ് കേന്ദ്ര ഏജൻസികളിൽ നിന്ന് ഒതുക്കി തീർക്കുന്നതിൽ കെ.വി. തോമസ് ‘പുഷ്പം പോലെ’ ഇടപെട്ടുവെന്നാണ് ആരോപണം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കേരള ഹൗസിലെത്തിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിൻ്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
തിരഞ്ഞെടുപ്പ് തിരിച്ചടിയും നെഞ്ചിടിപ്പും
ശബരിമല വിഷയവും സ്വർണ്ണക്കടത്ത് ആരോപണങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം എൽ.ഡി.എഫിന് വലിയ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഭരണമാറ്റം ഉറപ്പാണെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ കെ.വി. തോമസിൻ്റെ ഉറക്കം കെടുത്തുകയാണ്.
ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുമ്പോൾ, തൻ്റെ കസേരയും സൗകര്യങ്ങളും സംരക്ഷിക്കാൻ പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന മുട്ടിപ്പായി പ്രാർത്ഥനയിലാണ് കെ.വി തോമസ്.
![]()
