കൊച്ചി: നിലം ഒരുക്കി വിത്ത് ഇറക്കിയാൽ വിളവെടുക്കുമ്പോൾ നൂറു മേനി കൊയ്യാം. കാർഷിക രംഗത്തെ ഈ സിദ്ധാന്തം യുഡിഎഫ് (UDF) പ്രാവർത്തികമാക്കിയത് കൊച്ചിൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ്. തിരഞ്ഞെടുപ്പ് രംഗത്തെ കോൺഗ്രസ് ചാണക്യൻ വി ഡി സതീശനായിരുന്നു അവിടെ ഈ കാർഷിക രംഗത്തെ ഫോർമുല കൃത്യമായി നടപ്പിലാക്കിയത്.
വാർഡ് തലത്തിലെ വോട്ട് ചേർക്കൽ: ‘നിലം ഒരുക്കൽ’ തന്ത്രം
വാർഡ് വിഭജന ശേഷമുള്ള കൊച്ചി തിരഞ്ഞെടുപ്പിൽ ‘നിലം ഒരുക്കൽ’ എന്നത് വാർഡ് അറിഞ്ഞ് വോട്ട് ചേർക്കലായിരുന്നു. ആദ്യം പ്രധാനപ്പെട്ട നേതാക്കൾക്ക് കോർപ്പറേഷൻ വാർഡുകളിലെ വോട്ട് ചേർക്കാനുള്ള ചുമതല വീതിച്ചു നൽകി. മുഴുവൻ വാർഡുകളിലും ചേർക്കുന്ന വോട്ടിന്റെ കണക്കെടുക്കാൻ പ്രതിപക്ഷ നേതാവ് ഒരാളെ ചുമതലപ്പെടുത്തി. ദിവസവും രാത്രിയിൽ ചേർക്കുന്ന വോട്ടുകളുടെ കണക്ക് പ്രതിപക്ഷ നേതാവിന് ലഭിക്കും. ഇത് പരിശോധിച്ച് പിറ്റേ ദിവസം മോശം വോട്ട് ചേർക്കപ്പെട്ട വാർഡിലെ ചുമതലക്കാരെ വിളിച്ച് സംസാരിക്കും. നന്നായി ചേർക്കുന്നവരെ അഭിനന്ദിക്കും. മൂന്ന് തവണ ഈ പ്രവർത്തി തുടർന്നതോടെ പ്രതിപക്ഷ നേതാവിന്റെ ഭാഷയിൽ പറഞ്ഞാൽ വോട്ട് ചേർക്കൽ ‘റെയിലിൽ’ കേറി.
കൃത്യമായി നടന്ന റിവ്യൂ മീറ്റിങ്ങുകളാണ് വോട്ട് ചേർക്കലിലെ മറ്റൊരു ഊർജം. പ്രതിപക്ഷ നേതാവ് തന്നെ നേരിട്ട് റിവ്യൂ മീറ്റിങ്ങുകളിൽ പങ്കെടുത്തതോടെ ഈ മീറ്റിങ്ങുകളുടെ ഗൗരവവും വർധിച്ചു.
പ്രകടനപത്രികയും സ്ഥാനാർത്ഥി നിർണ്ണയവും
വോട്ട് ചേർക്കൽ തീർന്നതോടെ യുഡിഎഫ് പിന്നീട് ശ്രദ്ധിച്ചത് നിലവിലെ കോർപ്പറേഷൻ ഭരണം വിലയിരുത്തിയുള്ള കുറ്റപത്രം തയ്യാറാക്കലും പ്രകടനപത്രിക രൂപീകരിക്കുന്നതിനുമാണ്. എറണാകുളം ഡി.സി.സി ഈ ചുമതല ഏറ്റെടുത്തപ്പോൾ വി.ഡി. സതീശൻ അത് വിലയിരുത്തി കൃത്യത വരുത്തി.
സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായി പ്രാദേശിക നേതൃത്വത്തിന് വിട്ടു നൽകിയത് നേതാക്കളുടെ ശ്രദ്ധേയമായ മറ്റൊരു ഇടപെടലായിരുന്നു. തർക്കം വന്നിടങ്ങളിലും വിമതരെ (റിബലുകളെ) അനുനയിപ്പിക്കുന്നതിലും വി ഡി സതീശൻ തന്നെ നേരിട്ട് ഇടപെടലുകൾ നടത്തി പരിഹരിച്ചു. ഇത് വിമത ശല്യങ്ങൾ ഒഴിവാക്കാൻ വളരെയേറെ ഗുണം ചെയ്തു.
പിന്നിൽ നിന്ന് നയിച്ച ‘മാസ്റ്റർ സ്ട്രോക്ക്’
ചുമതല വഹിച്ചപ്പോഴും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ ശേഷവും വി ഡി സതീശൻ പോയത് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെ പ്രചരണത്തിനാണ്. ഒരു ദിവസം പോലും വി.ഡി. സതീശൻ കൊച്ചി കോർപ്പറേഷനിലേക്ക് നേരിട്ട് പ്രചാരണത്തിന് പോയില്ല. കൃത്യമായി വിവരങ്ങൾ ശേഖരിച്ച് നിർദേശങ്ങൾ നൽകി വി ഡി പിന്നിൽ നിന്ന് നയിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും, ഹൈബി ഈഡൻ എം.പി.യും, ടി.ജെ. വിനോദ് എം.എൽ.എ.യും അടക്കം ഫീൽഡിൽ നിന്ന് മുന്നിൽ നയിച്ചു.
കൊച്ചിയിൽ വൻ വിജയം ആത്മവിശ്വാസത്തോടെ യുഡിഎഫ് നേതാക്കൾ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞത് യുഡിഎഫിന്റെ ഈ ചിട്ടയായ തയ്യാറെടുപ്പുകളെ മുൻ നിർത്തിയായിരുന്നു. നിലം ഒരുക്കി വിത്ത് എറിഞ്ഞാൽ നൂറു മേനി വിളവെടുക്കാം എന്ന വിശ്വാസം യാഥാർത്ഥ്യമായി.
![]()
