തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശം നൽകി.
റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും പാർട്ടികളും മുൻകൈയെടുക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം (Green Protocol) നിർബന്ധമായും പാലിക്കണമെന്നും കമ്മീഷണർ അറിയിച്ചു.
ചെലവ് ഈടാക്കും:
പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യാതിരുന്നാൽ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യും. ഇതിനുള്ള ചെലവ് അതത് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുകയും, അത് അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
![]()
