തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക.
ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ, മെയിന്റനൻസ് ജോലികൾ, തൊഴിലാളികളുടെ കൂലി എന്നിവയിലെ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

വിവാദങ്ങൾക്ക് തിരികൊളുത്തി വർദ്ധനവ്
മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിൽ ആറ് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാർണിവലുമാണ് നിലവിലുള്ളത്. ഈ ഓരോ വാഹനത്തിനും വാർഷിക അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപ വേണോ എന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്. ഇത്രയും ഉയർന്ന തുകയുടെ ആവശ്യകതയെക്കുറിച്ചും, സാധാരണ വാഹനങ്ങളുടെ വാർഷിക മെയിന്റനൻസ് ചെലവുമായി താരതമ്യം ചെയ്യുമ്പോഴുള്ള അമിത വ്യത്യാസത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.
കഴിഞ്ഞ ദിവസം, മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങുന്നതിനായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 1.10 കോടി രൂപ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ ചെലവുകൾ നിയന്ത്രിക്കണമെന്ന നിർദ്ദേശങ്ങൾക്കിടയിലും കോടികൾ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷമുൾപ്പെടെ വിമർശനമുയർത്തുകയാണ്.
![]()
