കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത വർഷം മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്ന അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. മാർച്ചിലെ രാജ്യാന്തര ഫുട്ബോൾ വിൻഡോയിൽ ഓസ്ട്രേലിയ ഫിഫ സീരീസ് (FIFA Series) ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതാണ് കാരണം.
നവംബർ 17-ന് കൊച്ചിയിൽ നടത്താൻ പദ്ധതിയിട്ട മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. എങ്കിലും അർജന്റീനയെ മാർച്ചിലെ ഫിഫ വിൻഡോയിൽ (മാർച്ച് 23 മുതൽ 31 വരെ) കേരളത്തിൽ എത്തിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാനും സ്പോൺസറും ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, ഫിഫ സീരീസ് 2026-ന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായി ഓസ്ട്രേലിയയെ പ്രഖ്യാപിച്ചതോടെ, കേരളത്തിൽ അർജന്റീനയ്ക്ക് എതിരാളിയായി ഓസ്ട്രേലിയ എത്തില്ലെന്ന് ഉറപ്പായി. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഫിഫ സീരീസിൽ പങ്കെടുക്കുന്നതെന്ന് ഓസ്ട്രേലിയൻ ഫുട്ബോൾ ടീമായ സോക്കറൂസ് അറിയിച്ചു. ഈ ടൂർണമെന്റിൽ മറ്റു മൂന്ന് രാജ്യങ്ങൾ കൂടി പങ്കെടുക്കും.
അതേസമയം, അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാർച്ചിൽ മെസ്സിയെയും ലോകചാമ്പ്യന്മാരെയും കൊച്ചിയിലേക്ക് അയക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന നിലപാടിൽ മന്ത്രിയും സ്പോൺസറും ഉറച്ചുനിൽക്കുകയാണ്. എന്നാൽ മാർച്ച് 27-ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ യൂറോപ്പ്യൻ ചാമ്പ്യന്മാരായ സ്പെയിനുമായി ഫൈനലിസ്സിമ എന്ന ഇന്റർകോണ്ടിനെന്റൽ മത്സരം കളിക്കാൻ അർജന്റീനയ്ക്ക് ഷെഡ്യൂൾ ഉള്ളതും അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.
മലയാളികളേയും കേരളത്തേയും നിരന്തരം പറഞ്ഞ് പറ്റിക്കുകയായിരുന്നു ആൻ്റോ അഗസ്റ്റിനും മന്ത്രി അബ്ദു റഹിമാനും.
![]()
