തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ ‘ഭയാനകമായ’ സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർന്നു. തിരക്ക് നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതിനാൽ 12 ഉം 13 ഉം മണിക്കൂർ ക്യൂ നിന്ന് ഭക്തർ ദർശനം നടത്തേണ്ട ഗതികേടിലാണ്. ദർശനം പൂർത്തിയാക്കാതെ നിരവധി പേർ മടങ്ങിപ്പോകുകയും, പതിനെട്ടാം പടി ചവിട്ടാനാകാതെ ഭക്തർക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യവുമുണ്ടായി. ദർശനം കഴിഞ്ഞവർക്ക് നടപ്പന്തലിൽ നിന്ന് പുറത്തേക്ക് പോകാൻ പോലും കഴിയുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പെരുമാറ്റച്ചട്ടം തടസ്സമായെന്ന വാദം അപഹാസ്യം
ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെയോ മറ്റ് ജീവനക്കാരെയോ നിയോഗിക്കാതെ ദേവസ്വവും സർക്കാരും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് മുന്നൊരുക്കങ്ങൾ തടസ്സപ്പെടുത്തിയതെന്ന ദേവസ്വം മന്ത്രിയുടെയും സർക്കാരിന്റെയും വാദം അപഹാസ്യമാണ്. മാസങ്ങൾക്കുമുമ്പ് തുടങ്ങേണ്ട മുന്നൊരുക്കങ്ങൾക്ക്, ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന പെരുമാറ്റച്ചട്ടം എങ്ങനെയാണ് തടസ്സമാകുകയെന്ന് അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീർത്ഥാടനവും അലങ്കോലമാക്കിയതെന്നും, ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം സർക്കാരും ദേവസ്വം മന്ത്രിയും ഏറ്റെടുക്കാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ളയിൽ പ്രതികളാകേണ്ട മുൻ ദേവസ്വം ബോർഡിനും ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടനം സുഗമമാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, ദേവസ്വത്തിന്റെയും സർക്കാരിന്റെയും അലംഭാവം മൂലം ശബരിമലയിൽ ‘ഭയാനക സാഹചര്യം’ ഉടലെടുത്തതിനാൽ ഹൈക്കോടതി ഇടപെടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
![]()
