തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിന്റെ മറവിൽ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉത്തരേന്ത്യയിലേതിന് സമാനമായി വിഭജനത്തിന്റെ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ച റെയിൽവേ, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചതായും സതീശൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതുപോലെ ഇന്ത്യൻ റെയിൽവേയെയും കേന്ദ്ര സർക്കാർ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.
”സമൂഹത്തിന്റെ സമസ്ത മേഖലകളിലും വർഗീയ വിഷം കലർത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിലും കണ്ടത്,” സതീശൻ പറഞ്ഞു.
രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം തിരുത്തിയെഴുതിയും പാഠ്യപദ്ധതി കാവിവത്ക്കരിച്ചും സമൂഹത്തിൽ വിഷം വമിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹത്തിൽ വർഗീയത പടർത്താനുള്ള ബി.ജെ.പിയുടെയും സംഘ്പരിവാർ ശക്തികളുടെയും ശ്രമത്തെ കേരള സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.
![]()
