തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണം കടത്തിയെന്ന ആസൂത്രിത തട്ടിപ്പിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വാദങ്ങളെ പൂർണ്ണമായി തള്ളി ദേവസ്വം വിജിലൻസിന്റെ നിർണ്ണായക റിപ്പോർട്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെയല്ലെന്നും, അന്നത്തെ ദേവസ്വം ബോർഡ് അധികാരികളുടെ സമ്മർദ്ദമോ പ്രേരണയോ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ സർക്കാരിനും ഇടതുമുന്നണിക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയായി.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം, വിജിലൻസ് റിപ്പോർട്ടിലെ ശുപാർശ പ്രകാരം അന്നത്തെ ബോർഡ് അംഗങ്ങളെ കൂടി പ്രതിചേർത്ത് ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, ആറാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുള്ള ഈ അന്വേഷണം സർക്കാരിന്റെയും മുന്നണിയുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്.
2019 സെപ്റ്റംബറിൽ, ദ്വാരപാലക ശില്പങ്ങളിലും മറ്റ് ഭാഗങ്ങളിലും പതിപ്പിച്ചിരുന്ന 42.8 കിലോഗ്രാം തൂക്കമുള്ള സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിയുടെ പേരിൽ വിവാദ ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. ഈ പാളികളുമായി ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് 49 ദിവസം സഞ്ചരിച്ച ശേഷം തിരികെ എത്തിച്ചപ്പോൾ തൂക്കം 38.2581 കിലോയായി കുറഞ്ഞിരുന്നു. ഏകദേശം 2 കിലോയോളം സ്വർണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വിജിലൻസ് റിപ്പോർട്ട് പറയുന്നു.
തട്ടിപ്പ് നടന്ന കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം എൻ. വിജയകുമാർ എന്നിവർ സിപിഎം നോമിനികളും, കെ.പി. ശങ്കരദാസ് സിപിഐ പ്രതിനിധിയുമായിരുന്നു. ഇവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയടക്കം ശ്രമിച്ചതെന്ന ആരോപണം വിജിലൻസ് റിപ്പോർട്ടോടെ ശക്തമായി. സ്ഥിരവരുമാനമില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്പോൺസറായി അവതരിപ്പിച്ചതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സംശയം ഉയർന്നിട്ടുണ്ട്. സംസ്ഥാന വിജിലൻസ്, ഇന്റലിജൻസ് സംവിധാനങ്ങൾ ഇത്രയും വലിയൊരു തട്ടിപ്പ് കണ്ടെത്താനാകാതെ പോയതും സർക്കാരിന് വലിയ വീഴ്ചയായി.
![]()
