കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ ഫെമ (FEMA) ചുമത്താൻ ഇ.ഡി ഒരുങ്ങുന്നു. ഇതിനുപുറമെ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു.
2021-ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ‘സോളസ്’ എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയതായി റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ തുക സി.എം.ആർ.എല്ലിൽ നിന്നുള്ളതാണോ എന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. വരുമാനത്തിൽ കവിഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്തിയതിലും, ഹവാല ചാനലുകൾ വഴി ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതിലും ആർക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്താനാണ് നീക്കം.
വീണ ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിച്ചിരുന്ന സിം കാർഡ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. ഡയറിയിൽ നിന്ന് കണ്ടെത്തിയ 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകളെ മുൻനിർത്തി വീണയെ ഉടൻ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇ.ഡി നടപടികൾ ശക്തമാക്കിയ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സി.പി.എമ്മും ഒരുങ്ങുകയാണ്.
