തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികൾ അതീവ രഹസ്യമായി നടക്കാനിരിക്കെ, കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ പുറത്തുനിന്നു നിയമിച്ച ചെയർമാൻ വി.പി. ജോയിയുടെ നടപടി വലിയ വിവാദത്തിലേക്ക്. ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും മാത്രം കൈകാര്യം ചെയ്തുപോരുന്ന അതീവ സുപ്രധാനവും രഹസ്യാത്മകവുമായ ചുമതലകളിലേക്കാണ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളും സാമ്പത്തിക ബാധ്യതകളും തീരുമാനിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ കഴിഞ്ഞ ഫെബ്രുവരി 23-നാണ് സർക്കാർ നിയോഗിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അധ്യക്ഷനായ കമ്മീഷനോട് മൂന്ന് മാസത്തിനുള്ളിൽ (മേയ് 23-നകം) പഠന റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്.
എന്നാൽ, നിശ്ചിത സമയപരിധിയായ മേയ് 23 കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കമ്മീഷൻ അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും മെല്ലെപ്പോക്കുമാണ് റിപ്പോർട്ട് വൈകാൻ കാരണമെന്ന വിമർശനം സർവീസ് സംഘടനകളിൽ നിന്നും ധനവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ഉയരുന്നുണ്ട്.
ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി, രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാൻ പുറത്തുനിന്നുള്ള സോഫ്റ്റ്‌വെയർ എൻജിനീയറെ തിരുകിക്കയറ്റിയതിലൂടെ സ വിവരങ്ങളുടെ സുരക്ഷയും ചോരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും പ്രാഥമിക ഘട്ടങ്ങൾ പോലും പൂർത്തിയാക്കാത്ത ചെയർമാന്റെ നിലപാടിനെതിരെ സർവീസ് മേഖലയിൽ പ്രതിഷേധം പുകയുകയാണ്.