തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് വലിയ ആശ്വാസമേകി, റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വർധിപ്പിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. റബ്ബർ കർഷകരെ സഹായിക്കുന്നതിനായുള്ള ‘റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി’ (RPIS) പ്രകാരമാണ് ഈ വർധനവ്. മുൻപ് കിലോഗ്രാമിന് 200 രൂപയായിരുന്ന താങ്ങുവിലയാണ് 250 രൂപയായി പുതുക്കി നിശ്ചയിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.
ഉത്പാദനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ റബ്ബർ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷക സംഘടനകളും ജനപ്രതിനിധികളും ദീർഘനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. കർഷകരുടെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് ബജറ്റിൽ തുക വർധിപ്പിച്ചു പ്രഖ്യാപിച്ചത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
വിപണിയിലെ വിലയിടിവിൽ നിന്ന് കർഷകർക്ക് ഒരു സുരക്ഷാ കവചമൊരുക്കാൻ ഈ തീരുമാനം സഹായിക്കും. റബ്ബർ ഉത്പാദക സംഘങ്ങൾ (RPS) വഴി കൃത്യമായി ബില്ലുകൾ സമർപ്പിക്കുന്ന കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും.