തിരുവനന്തപുരം: കാലം കരുതിവെക്കുന്നത് ആർക്കും പ്രവചിക്കാനാകാത്ത നിയോഗങ്ങളാണ്. അഞ്ച് വർഷം മുമ്പ് ആനന്ദാശ്രുക്കളോടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ച വീണ വിജയൻ ഇന്ന് കടുത്ത ആശങ്കയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2021-ൽ അച്ഛൻ മുഖ്യമന്ത്രിയായും ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് കരുത്തുറ്റ പൊതുമരാമത്ത് മന്ത്രിയായും അധികാരമേറ്റപ്പോൾ അത് വിജയക്കുതിപ്പിന്റെ കാലമായിരുന്നു. എന്നാൽ 2026-ലെ മെയ് 4-ലെ ഫലപ്രഖ്യാപനം കാത്തിരിക്കുമ്പോൾ ചിത്രം ആകെ മാറിയിരിക്കുന്നു.
2021: ആനന്ദപുളകിതമായ ആ ദിനങ്ങൾ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് നിന്നും പിണറായി വിജയനും ബേപ്പൂരിൽ നിന്നും മുഹമ്മദ് റിയാസും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. ആദ്യമായി നിയമസഭയിലെത്തിയ മരുമകനെ മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ ഏൽപ്പിക്കാൻ പിണറായി കാണിച്ച താൽപ്പര്യം അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പാർട്ടിയിൽ നിന്നും പ്രതിപക്ഷത്ത് നിന്നും വിമർശനങ്ങൾ ഉയർന്നുവെങ്കിലും മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു അന്ന് മുഖ്യമന്ത്രി. ഭരണസിരാകേന്ദ്രത്തിൽ അച്ഛനും ഭർത്താവും അധികാരം കൈയാളാനുള്ള സത്യപ്രതിജ്ഞ ചടങ്ങ് കണ്ട് അഭിമാനത്തോടെ നിന്ന വീണയുടെ ചിത്രം അന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
2026: മാറിമറിയുന്ന രാഷ്ട്രീയ കാറ്റ്
എന്നാൽ ഇന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യു-ടേൺ എടുത്തിരിക്കുകയാണ്. ഇത്തവണ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് ശക്തമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അച്ഛൻ കേവലം എം.എൽ.എ
ധർമ്മടം എന്ന ഉറച്ച കോട്ടയിൽ പിണറായി വിജയൻ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും, ഭരണമാറ്റം സംഭവിക്കുന്നതോടെ അദ്ദേഹം വെറുമൊരു എം.എൽ.എ ആയി ഒതുങ്ങും.
ഭർത്താവ് തോറ്റ മന്ത്രി ! ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബേപ്പൂരിലെ ഫലമാണ്. മരുമകൻ മുഹമ്മദ് റിയാസ് ഇത്തവണ കടുത്ത പോരാട്ടമാണ് നേരിടുന്നത്. ഭരണവിരുദ്ധ വികാരവും അൻവർ എതിരാളി ആയി എത്തിയതും റിയാസിൻ്റെ തോൽവിക്ക് കാരണമായി.
ജനാധിപത്യത്തിന്റെ സൗന്ദര്യം
”മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ” എന്ന ജ്ഞാനപ്പാനയിലെ വരികൾ അന്വർത്ഥമാകുന്ന കാഴ്ചയാണിവിടെ. അന്ന് മുഖ്യമന്ത്രിയും മന്ത്രിയുമായിരുന്നവർ നാളെ ഒരാൾ കേവലം എം.എൽ.എയും മറ്റൊരാൾ പരാജയപ്പെട്ട മുൻ മന്ത്രിയുമായി മാറുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.