തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സഹപ്രവർത്തകനും സി.പി.എമ്മിന്റെ കരുത്തനായ നേതാവുമായിരുന്ന ജി. സുധാകരനെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പദപ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോണി ലൂക്കോസിനോട് സംസാരിക്കവെയാണ്, സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെ “ചെറ്റത്തരം” എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
തുടരുന്ന അധിക്ഷേപ രാഷ്ട്രീയം
പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. വർഷങ്ങളോളം കൂടെ നിന്ന നേതാവ് വിയോജിപ്പുകൾ പ്രകടിപ്പിച്ചപ്പോൾ തനി സ്വഭാവം പുറത്തെടുക്കുന്ന പിണറായി ശൈലിയാണ് ഇവിടെയും ദൃശ്യമാകുന്നത്. വികസനത്തെക്കുറിച്ചോ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചോ സംസാരിക്കുന്നതിന് പകരം വ്യക്തിഹത്യയിലേക്ക് മുഖ്യമന്ത്രി കടന്നത് ഇടത് കേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ഭയപ്പെടുത്തുന്ന ‘പരനാറി’ ഓർമ്മകൾ
മുഖ്യമന്ത്രിയുടെ ഈ ‘ചെറ്റത്തരം’ പ്രയോഗം രാഷ്ട്രീയ കേരളത്തിന് ഓർമ്മിപ്പിക്കുന്നത് 2014-ലെ കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് കാലമാണ്. അന്ന് ഇടതുമുന്നണി വിട്ട എൻ.കെ. പ്രേമചന്ദ്രനെ “പരനാറി” എന്ന് വിളിച്ച് ആക്ഷേപിച്ച പിണറായിയുടെ അതേ ധാർഷ്ട്യം ഇന്നും ആവർത്തിക്കുന്നു. അന്ന് ആ ഒരൊറ്റ പ്രയോഗം കൊണ്ട് എം.എ. ബേബി എന്ന അതികായനെ തറപറ്റിക്കാനും പ്രേമചന്ദ്രനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും യു.ഡി.എഫിന് കഴിഞ്ഞിരുന്നു. ചരിത്രം ആവർത്തിക്കുമെന്ന ഭയത്തിലാണ് ഇപ്പോൾ സി.പി.എം പ്രവർത്തകർ.
അമ്പലപ്പുഴയിൽ സുധാകരൻ കുതിക്കും; എൽ.ഡി.എഫ് കിതയ്ക്കും
അമ്പലപ്പുഴയുടെ മണ്ണിൽ ജി. സുധാകരനുള്ള ജനസ്വാധീനം മുഖ്യമന്ത്രി മറന്നുപോയോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. പിണറായിയുടെ ഈ അധിക്ഷേപം അമ്പലപ്പുഴയിൽ സുധാകരന് അനുകൂലമായ സഹതാപ തരംഗമായി മാറും. “ചെറ്റത്തരം” എന്ന പ്രയോഗം വോട്ടർമാരോടുള്ള വെല്ലുവിളിയായി യു.ഡി.എഫ് ഉയർത്തിക്കഴിഞ്ഞു. തോൽവി ഭയന്നുള്ള മുഖ്യമന്ത്രിയുടെ സമനില തെറ്റിയ പ്രയോഗങ്ങൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
കൊല്ലത്ത് പ്രേമചന്ദ്രനെതിരെ തൊടുത്തുവിട്ട അമ്പ് തിരിച്ചടിച്ചതുപോലെ, അമ്പലപ്പുഴയിൽ സുധാകരനെതിരെയുള്ള ഈ അധിക്ഷേപവും പിണറായിയുടെ രാഷ്ട്രീയ പതനത്തിന്റെ ആക്കം കൂട്ടുമോ എന്ന് കാത്തിരുന്ന് കാണാം.
![]()
