തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമാശ്വാസം) കുടിശ്ശിക അനുവദിച്ച് ഉത്തരവായി. എന്നാൽ കുടിശ്ശിക വിതരണം സംബന്ധിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്. കുടിശ്ശിക അനുവദിച്ചെങ്കിലും അത് നൽകിത്തീർക്കേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയിലാണ് ഉത്തരവ്.
ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ:
- മുൻകാല പ്രാബല്യം: നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം അവ നൽകേണ്ടിയിരുന്ന യഥാർത്ഥ തീയതി മുതൽ മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക കണക്കാക്കിയിരിക്കുന്നത്.
- ഗുണഭോക്താക്കൾ: സംസ്ഥാന ജീവനക്കാർ, സർവീസ് പെൻഷൻകാർ, യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിലുള്ളവർ എന്നിവർക്ക് കുടിശ്ശിക ലഭിക്കും.
- ഗഡുക്കൾ: കുടിശ്ശിക തുക എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.
‘സതീശൻ തരട്ടെ’ എന്ന ലൈൻ?
ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശ്ശിക വിതരണം ആരംഭിക്കുന്ന വർഷമാണ്. 2026-27 സാമ്പത്തിക വർഷം മുതലാണ് ഗഡുക്കൾ നൽകിത്തുടങ്ങുക. 2026 മെയ് 20-ന് പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നിരിക്കെ, നിലവിലെ സർക്കാർ വരുത്തിവെച്ച ഈ കുടിശ്ശിക വിതരണം ചെയ്യേണ്ടി വരിക അടുത്ത സർക്കാരായിരിക്കും. പരോക്ഷമായി പറഞ്ഞാൽ, ബാലഗോപാൽ പ്രഖ്യാപിച്ച ഈ ആനുകൂല്യം ജീവനക്കാർക്ക് നൽകേണ്ടി വരിക വി.ഡി സതീശനായിരിക്കും എന്ന രാഷ്ട്രീയ സൂചനയാണ് ഇതിലുള്ളത്.
ബജറ്റ് നീക്കിയിരിപ്പ്
2026-27 സാമ്പത്തിക വർഷത്തിൽ നൽകേണ്ട കുടിശ്ശിക ഗഡുക്കൾക്കായി ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി നൽകേണ്ടിയിരുന്ന 13 ശതമാനം കുടിശ്ശിക ഈ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുവദിച്ചിരുന്നു. ഇത് വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി ജീവനക്കാരുടെ കൈകളിലെത്തും.
”സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും കൃത്യമായി അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക നൽകുന്ന കാര്യത്തിൽ വ്യക്തമായ പ്ലാൻ ബജറ്റിൽ പ്രഖ്യാപിച്ചതാണ്.” – കെ.എൻ ബാലഗോപാൽ
![]()
