തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ ‘കൈത്താങ്ങ്’. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്.
ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ
സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ മാസങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകൾ ആൻ്റോ അഗസ്റ്റിന് വേണ്ടി നീങ്ങിയത് അവിശ്വസനീയമായ വേഗത്തിലാണെന്ന് സെക്രട്ടേറിയറ്റിൽ തന്നെ സംസാരമായിക്കഴിഞ്ഞു. ഫയലുകളുടെ നീക്കം ഇങ്ങനെയാണ്:
- ഫെബ്രുവരി 3: കേരള ടൂറിസത്തെക്കുറിച്ച് 15 ദിവസത്തെ ക്യാമ്പയിൻ നടത്താൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി ടൂറിസം ഡയറക്ടർക്ക് പ്രൊപ്പോസൽ നൽകുന്നു.
- ഫെബ്രുവരി 18: ടൂറിസം ഡയറക്ടർ ഈ അപേക്ഷയിൽ ശുപാർശ കത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറുന്നു.
- ഫെബ്രുവരി 20: വെറും രണ്ട് ദിവസത്തിനുള്ളിൽ മന്ത്രിയുടെ അനുമതി ലഭിക്കുന്നു. ജി.എസ്.ടി ഉൾപ്പെടെ 59 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങുന്നു.
സ്തുതിപാഠകർക്ക് പ്രതിഫലമോ?
സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനും 24 മണിക്കൂറും മുഖ്യമന്ത്രിയെ പുകഴ്ത്താനും മുൻപന്തിയിലുള്ള ചാനലാണ് റിപ്പോർട്ടർ ടി.വിയെന്ന ആക്ഷേപം ശക്തമാണ്. ഇതിനുള്ള പ്രത്യുപകാരമായാണ് ടൂറിസം വകുപ്പിന്റെ ഈ ഉദാരമായ ഫണ്ട് അനുവദിക്കലെന്ന് പ്രതിപക്ഷ കേന്ദ്രങ്ങൾ ആരോപിക്കുന്നു. കേരള ടൂറിസത്തെക്കുറിച്ച് വെറും 15 ദിവസത്തെ ക്യാമ്പയിൻ റിപ്പോർട്ടർ ടി.വിയിൽ കാണിക്കുന്നതിനാണ് ഇത്രയും വലിയ തുക പൊതുമുതലിൽ നിന്ന് നൽകുന്നത്.

മുട്ടിൽ മരംമുറി കേസിലടക്കം പ്രതിക്കൂട്ടിലായ ആൻ്റോ അഗസ്റ്റിനും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ ധനസഹായമെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇഷ്ടക്കാർക്ക് വാരിക്കോരി പണം നൽകുന്നതെന്നതും ശ്രദ്ധേയമാണ്.
![]()
