കൊച്ചി: കേരളത്തിന്റെ മതേതര മണ്ണിൽ വർഗീയതയുടെ കനലുകൾ എറിയുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നു. 1984 ഒക്‌ടോബർ 30-ന് ഭുവനേശ്വറിൽ ഇന്ദിരാഗാന്ധി നടത്തിയ അവസാന പ്രസംഗത്തിന്റെ ആവേശവും അചഞ്ചലമായ നിലപാടും സതീശന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ചരിത്രം ആവർത്തിക്കുമ്പോൾ: ഇന്ദിരയും സതീശനും
1984-ൽ ഇന്ദിരാഗാന്ധി പറഞ്ഞത് ഇപ്രകാരമായിരുന്നു: “എനിക്ക് നേരെ എത്ര വധശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആർക്കും കണക്കുണ്ടാവില്ല. പക്ഷേ ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരും.”
ഇതിന് സമാനമായ വികാരമാണ് ചേന്ദമംഗലത്തെ മീഡിയ ബ്രീഫിംഗിലും മഹാപഞ്ചായത്തിലെ പ്രസംഗത്തിലും വി.ഡി. സതീശൻ പങ്കുവെച്ചത്. വർഗീയതയ്‌ക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ ഏത് ആക്രമണങ്ങളെയും കുന്തമുനകളെയും നേരിടാൻ താൻ തയാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വർഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കുമെന്ന സതീശന്റെ വാക്കുകളിൽ ഇന്ദിരയുടെ അതേ പോരാട്ടവീര്യമാണ് തെളിയുന്നത്.
സി.പി.എമ്മിനെതിരെ രൂക്ഷവിമർശനം
മന്ത്രി സജി ചെറിയാന്റെയും മുൻ മന്ത്രി എ.കെ. ബാലന്റെയും പ്രസ്താവനകളെ ഉദ്ധരിച്ചാണ് സതീശൻ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയത്. ജയിച്ചു വന്നവരുടെ മതവും ജാതിയും നോക്കണമെന്ന് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രി പറഞ്ഞതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു.
”പിണറായി വിജയനും സതീശനുമൊക്കെ കുറെനാൾ കഴിയുമ്പോൾ ഓർമകൾ ആകും. പക്ഷേ കേരളം അപ്പോഴും ഉണ്ടാകും. കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് തീ കൊളുത്തുന്നത് വരും തലമുറയോടുള്ള ക്രൂരതയാണ്,” സതീശൻ ഓർമ്മിപ്പിച്ചു.
സംഘ്പരിവാർ വഴിയേ സി.പി.എം?
ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന സംഘ്പരിവാർ തന്ത്രമാണ് സി.പി.എം പയറ്റുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്. ജമാഅത്തെ ഇസ്‌ലാമി വിഷയത്തിൽ മുഖ്യമന്ത്രി നടത്തുന്ന ഇരട്ടത്താപ്പും അദ്ദേഹം തുറന്നുകാട്ടി. വർഗീയത ആളിക്കത്തിക്കാൻ തീപ്പൊരി കാത്തിരിക്കുന്നവരുടെ കയ്യിലേക്ക് സി.പി.എം തീപ്പന്തം എറിഞ്ഞുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലപാടുകളിൽ ഉറച്ച്
സാമുദായിക നേതാക്കളെ സന്ദർശിക്കുന്നതിനെ സി.പി.എം ‘തിണ്ണനിരങ്ങൽ’ എന്ന് വിശേഷിപ്പിച്ചതിനെയും അദ്ദേഹം നേരിട്ടു. രാഷ്ട്രീയ നേതാക്കൾ സമുദായ നേതാക്കളെ കാണുന്നത് സ്വാഭാവികമാണെന്നും എന്നാൽ ആരുടെ മുന്നിലും താൻ നട്ടെല്ല് വളയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ ഇരിക്കാം, പക്ഷേ ആരും അവിടെ കിടക്കരുത് എന്നാണ് താൻ നേരത്തെയും പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഹുൽ ഗാന്ധി ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്ന വർഗീയ വിരുദ്ധ പോരാട്ടത്തിന്റെ കേരളത്തിലെ തുടർച്ചയാണ് സതീശൻ തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയത്. “സി.പി.എമ്മിന്റെ വർഗീയവാദം അവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കും” എന്ന വി.ഡി സതീശന്റെ പ്രഖ്യാപനം കോൺഗ്രസ് അണികൾക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
ഇന്ദിരാഗാന്ധിയുടെ ബലിദാനത്തിന് തൊട്ടുമുമ്പുള്ള വാക്കുകൾക്ക് സമാനമായ തീവ്രതയോടെ സതീശൻ നിലപാടുകൾ വ്യക്തമാക്കുമ്പോൾ, കേരള രാഷ്ട്രീയത്തിൽ അത് പുതിയൊരു ധ്രുവീകരണത്തിന് വഴിതുറക്കുമെന്ന് ഉറപ്പാണ്.
1984 ഒക്ടോബർ 30 ന് ഭുവനേശ്വറിൽ നടത്തിയ ഇന്ദിരാഗാന്ധിയുടെ അവസാന പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ :
“ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. പക്ഷേ ദേശീയ താത്പര്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഞാനിത് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. എനിക്ക് നേരെ എത്ര വധശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആർക്കും കണക്കുണ്ടാവില്ല. ലാത്തിയ്ക്കുള്ള അടികളും. ഇവിടെ ഭുവനേശ്വറിലെത്തിയപ്പോൾ തന്നെ ഒരു ഇഷ്ടിക കഷ്ണം എന്റെ മേൽ പതിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും എന്നെ ആക്രമിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല.
ദീർഘമായ ജീവിതം ഇതുവരെ ജീവിച്ചു. എന്റെ ജനങ്ങളെ സേവിക്കുന്നതിനാണ് ജീവിതം ഉഴിഞ്ഞുവച്ചതെന്ന് പറയുന്നതിൽ എനിക്ക് തികഞ്ഞ അഭിമാനം ഉണ്ട്. അതിൽ മാത്രമാണ് എനിക്ക് അഭിമാനം. അവസാന ശ്വാസം വരെ ആ സേവനം ഞാൻ തുടരുക തന്നെ ചെയ്യും. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും
ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരുമെന്ന് എനിക്ക് പറയാൻ സാധിക്കും’.
Indira Gandhi delivered her last speech at the BBSR parade ground at Bhubaneswar, Orissa on 30th October, 1984. She said, “I am here today, I may not be here tomorrow. But the responsibility to look after national interest is on the shoulder of every citizen of India. I have often mentioned this earlier. Nobody knows how many attempts have been made to shoot me, lathis have been used to beat me. In Bhubaneswar itself, a brickbat hit me. They have attacked me in every possible manner. I do not care whether I live or die. I have lived a long life and I am proud that I spend the whole of my life in the service of my people. I am only proud of this and nothing else. I shall continue to serve until my last breath and when I die, I can say, that every drop of my blood will invigorate India and strengthen it.“
![]()
