കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്.
ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം
ഐഷാ പോറ്റി എന്ന പേര് കൊട്ടാരക്കരക്കാർക്ക് വെറുമൊരു ജനപ്രതിനിധിയുടേതല്ല. 2006-ൽ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ 12,968 വോട്ടുകൾക്ക് അട്ടിമറിച്ചാണ് ഐഷാ പോറ്റി തന്റെ ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് നടന്ന ഓരോ തെരഞ്ഞെടുപ്പിലും അവരോടുള്ള ജനപ്രീതി വർദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്.
- 2011: ഭൂരിപക്ഷം 20,592 ആയി ഉയർത്തി.
- 2016: മണ്ഡലത്തെ അമ്പരപ്പിച്ചുകൊണ്ട് 42,632 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം.
ഏറ്റവും ശ്രദ്ധേയമായ വസ്തുത, 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കരുതുന്ന ധർമ്മടത്ത് പിണറായി വിജയൻ നേടിയ ഭൂരിപക്ഷം 36,905 വോട്ടുകളായിരുന്നു. എന്നാൽ അതിനേക്കാൾ വലിയ ഭൂരിപക്ഷം കൊട്ടാരക്കരയിൽ നേടി ഐഷാ പോറ്റി കരുത്ത് തെളിയിച്ചിരുന്നു.
2026-ൽ കൊട്ടാരക്കര ആർക്കൊപ്പം?
ഐഷാ പോറ്റി കോൺഗ്രസ് സ്ഥാനാർത്ഥിയായി 2026-ൽ കളത്തിലിറങ്ങിയാൽ കൊട്ടാരക്കരയിൽ അട്ടിമറി ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സി.പി.എമ്മിൻ്റെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ ഐഷയുടെ വ്യക്തിപ്രഭാവത്തിന് സാധിക്കും. ഐഷാ പോറ്റി പുലിയല്ല, രാഷ്ട്രീയത്തിലെ ‘പുപ്പുലി’യാണെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ കൂടുമാറ്റം. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി അവർക്കുള്ള ആത്മബന്ധം കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകും.
പാർട്ടി വിട്ട ജനപ്രിയ നേതാവിനെ നേരിടാൻ എന്ത് തന്ത്രമാണ് സി.പി.എം പയറ്റുക എന്നത് വരും ദിവസങ്ങളിൽ കണ്ടറിയണം. എന്തായാലും ഐഷാ പോറ്റിയുടെ വരവോടെ കൊട്ടാരക്കരയിലെ പോരാട്ടം യു.ഡി.എഫിന് അനുകൂലമായി മാറിക്കഴിഞ്ഞു.
![]()
