തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്‌നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
പ്രീമിയം വർധനവും നികുതി ഭാരവും
മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327 രൂപയായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനൊപ്പം 18 ശതമാനം ജിഎസ്ടി (1482 രൂപ) കൂടി ചേരുന്നതോടെ ആകെ തുക 9719 രൂപയാകും. ഇതോടെ പ്രതിമാസം ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ 810 രൂപ വീതം കുറവ് ചെയ്യപ്പെടും. നേരത്തെ ഇത് 500 രൂപയായിരുന്നു.
തമിഴ്‌നാട് മാതൃക എന്തുകൊണ്ട് കേരളത്തിനില്ല?
തമിഴ്‌നാട് സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഒഴിവാക്കി കിട്ടാൻ അവിടുത്തെ ഇൻഷുറൻസ് കമ്പനി (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്) അഡ്വാൻസ് റൂളിംഗ് അതോറിറ്റിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിരുന്നു. സർക്കാർ അടയ്ക്കുന്ന പ്രീമിയത്തിന് ജിഎസ്ടി ബാധകമല്ലെന്ന തത്വം ഉപയോഗിച്ചാണ് അവിടെ ഇളവ് നേടിയത്. എന്നാൽ കേരളത്തിൽ മെഡിസെപ് നടപ്പിലാക്കുന്ന ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ഇത്തരം നീക്കങ്ങൾ നടത്തിയിട്ടില്ലെന്ന് സംഘടനകൾ ആരോപിക്കുന്നു.
സർക്കാർ നിലപാടും പ്രതിഷേധവും
വ്യക്തിഗത ഇൻഷുറൻസ് പോളിസികൾക്ക് കേന്ദ്ര സർക്കാർ ജിഎസ്ടി ഒഴിവാക്കിയെങ്കിലും ഗ്രൂപ്പ് ഇൻഷുറൻസിനെ ഈ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കേരള സർക്കാരിന്റെ വാദം. ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടത്തിയത് ധനമന്ത്രി കെ എൻ ബാലഗോപാലാണ്. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം ജീവനക്കാരേയും പെൻഷൻകാരേയും ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിച്ച് വന്നത്. 5 ഗഡു ക്ഷാമബത്ത നിലവിൽ കുടിശികയാണ്. പ്രഖ്യാപിച്ച ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശിക നൽകിയതും ഇല്ല. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. ബാലഗോപാലിൻ്റെ ദ്രോഹ നടപടികൾ തുടരുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും കണ്ടത്.
![]()
