തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്.
ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെയുള്ള ഈ വാർഡുകളിൽ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടർമാർക്കായി 15,432 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. നാളെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം.
ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള എൽഡിഎഫും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും മികച്ച മുന്നേറ്റമുണ്ടാക്കാൻ കച്ചമുറുക്കുന്ന ബിജെപിയും കളം നിറഞ്ഞതോടെ പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. വികസനം, അഴിമതി ആരോപണങ്ങൾ, ശബരിമല സ്വർണ്ണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിൽ വിവാദം, കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രശ്‌നങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ചയായത്.
പ്രത്യേകിച്ച് തിരുവനന്തപുരം കോർപ്പറേഷനിലടക്കം നടക്കുന്ന ത്രികോണ മത്സരം പ്രവചനാതീതമാണ്. ഇവിടെ സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനുമായി പ്രമുഖർ രംഗത്തിറങ്ങിയതോടെ പോരാട്ടം തീവ്രമായി. സ്വർണ്ണക്കൊള്ള ചർച്ചയായ പത്തനംതിട്ട ജില്ലയിലെ പോരാട്ടവും മുന്നണികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ട്. 480 പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
![]()
