തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം.
കെ. മുരളീധരൻ ‘തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ’ തന്ത്രജ്ഞൻ
തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫിന് ഇത്തവണ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത് ചടുലമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ ആയിരുന്നു.
ആദ്യ ഘട്ടത്തിൽ പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ ചുമതലയെങ്കിലും അദ്ദേഹത്തിന് ശോഭിക്കാനായില്ല. തുടർന്ന് കോൺഗ്രസ് നേതൃത്വം കെ. മുരളീധരന് ചുമതല നൽകാൻ തീരുമാനിച്ചു. ഈ തീരുമാനം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ചിത്രം പൂർണ്ണമായും മാറ്റിമറിച്ചു.
- അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം: കെ. മുരളീധരൻ കവടിയാറിൽ കെ.എസ്. ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കി ഞെട്ടിച്ചു.
- ആദ്യം പ്രചാരണത്തിന്: ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുൻതൂക്കം നേടാൻ യു.ഡി.എഫിന് സാധിച്ചു.
- വാഹന പ്രചാരണ ജാഥ: കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും കെ. മുരളീധരൻ്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടന്നു. എൽ.ഡി.എഫിൻ്റേയും ബി.ജെ.പിയുടേയും സ്ഥാനാർത്ഥി പ്രഖ്യാപനം ഇതിനെല്ലാം ശേഷമായിരുന്നു.
ബി.ജെ.പിയുടെ പതനം പൂർണ്ണം; രാജേഷ് തോൽവി ഭയന്ന് ഓടി
ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പ് വൻ തിരിച്ചടിയാണ് നൽകിയിട്ടുള്ളത്. കവടിയാറിൽ ശബരിനാഥിനെ പേടിച്ച് മൽസരിക്കാതെ ബി.ജെ.പിയുടെ വി.വി. രാജേഷ് കൊടുങ്ങാനൂരിൽ സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിയുടെ പതനം പൂർത്തിയായി. കൊടുങ്ങാനൂരിലും രാജേഷ് തോൽക്കുമെന്നാണ് റിപ്പോർട്ട്.
- ആത്മഹത്യകൾ ചർച്ചയായി: തിരുമലയിലെ ബി.ജെ.പി കൗൺസിലർ അനിലിൻ്റെയും തൃക്കണ്ണപുരത്തെ ബി.ജെ.പി പ്രവർത്തകന്റെയും ആത്മഹത്യകൾ തിരഞ്ഞെടുപ്പിൽ ചർച്ചയായതോടെ ബി.ജെ.പിയുടെ നില കൂടുതൽ വഷളായി.
- ശ്രീലേഖ ഐ.പി.എസ് ഭീഷണിയിൽ: ബി.ജെ.പി കെട്ടിഘോഷിച്ച് കൊണ്ടുവന്ന ശ്രീലേഖ ഐ.പി.എസും തോൽവി ഭീഷണിയിലാണ്.
എൽ.ഡി.എഫിന് ‘ദുർഭരണ’ തിരിച്ചടി; മുഖ്യമന്ത്രിയുടെ വാർഡിലും യു.ഡി.എഫ്
മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ ദുർഭരണവും അഹന്തയും എൽ.ഡി.എഫിന് വൻ തിരിച്ചടിയായി. മേയർ സ്ഥാനാർത്ഥികളായ ശിവജി, ദീപക് എന്നിവർ തോൽക്കുമെന്ന് ഉറപ്പാണ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന നന്തൻകോട് വാർഡിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥി ക്ലീറ്റസ് ബഹുദൂരം മുന്നിലാണ്.
- റിബൽ ഭീഷണി: ദേശാഭിമാനിയുടെ മുൻ ബ്യൂറോ ചീഫ് ഉൾപ്പെടെ തിരുവനന്തപുരത്ത് റിബൽ സ്ഥാനാർത്ഥികളായി രംഗത്ത് വന്നത് എൽ.ഡി.എഫിന് ക്ഷീണമായി.
- പുതിയ വാർഡുകളിൽ മുന്നേറ്റം: കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് യു.ഡി.എഫിൻ്റെ സുമ വർഗീസും സി പി എമ്മിൻ്റെ സിറ്റിംഗ് സീറ്റായ മുട്ടടയിൽ വൈഷ്ണ സുരേഷും ഏറെ മുന്നിലാണ്.
ബി.ജെ.പിയുടേയും എൽ.ഡി.എഫിൻ്റേയും നിരവധി സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും അതിൽ സി.പി.എമ്മിൻ്റെ പങ്കും തിരുവനന്തപുരത്ത് വലിയ ചർച്ചയായതിൻ്റെ അങ്കലാപ്പിലാണ് എൽ.ഡി.എഫ്.
![]()
