ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിലെ മൂന്ന് ഡോക്ടർമാരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് ഡോക്ടർമാർ ശ്രദ്ധയിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ യൂണിവേഴ്സിറ്റിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. കസ്റ്റഡിയിലെടുത്തവരിൽ കശ്മീർ സ്വദേശികളായ മുസമ്മിൽ ഷക്കീൽ, ഉമർ മുഹമ്മദ്, ലഖ്‌നൗ സ്വദേശിയായ ഷഹീദ് ഷാഹിദ് എന്നിവരാണ് ഉൾപ്പെടുന്നത്. ഇവർ മൂവരും ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.
വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസിലാണ് മുസമ്മിൽ ഷക്കീലിന്റെ പേര് ആദ്യമായി ഉയർന്നുവന്നത്. മുസമ്മിൽ ഫരീദാബാദിൽ വാടകയ്‌ക്കെടുത്ത രണ്ട് മുറികളിൽ നിന്നായി ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെയുള്ള സംശയാസ്പദമായ വസ്തുക്കളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സ്ഫോടനത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഫരീദാബാദ് മൊഡ്യൂളിന് പങ്കുണ്ടെന്നാണ് നിലവിലെ അന്വേഷണ സൂചനകൾ. കേസിന്റെ സമഗ്രമായ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസിയും (NIA) രംഗത്തുണ്ട്. ഭീകരവാദ ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്.