ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയുടെ ആശയവിനിമയത്തിനായി പ്രതികൾ ഉപയോഗിച്ചത് ലോകമെമ്പാടുമുള്ള പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ ‘ടെലിഗ്രാം’ ആണെന്നാണ് കണ്ടെത്തൽ.
ഡൽഹി കാർ ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദ്, ടെലിഗ്രാം വഴി ഏകോപിപ്പിച്ച തീവ്രവാദ ഡോക്ടർമാരുടെ ഗ്രൂപ്പിലെ അംഗമായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (JeM) എന്ന തീവ്രവാദ ഗ്രൂപ്പുമായി ഉമറിന് ബന്ധമുണ്ടായിരുന്നു എന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. തന്റെ രണ്ട് കൂട്ടാളികൾ അറസ്റ്റിലായതിന് പിന്നാലെ പരിഭ്രാന്തനായ ഉമർ സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് നിഗമനം.
എൻക്രിപ്ഷൻ; തീവ്രവാദികളുടെ മറ
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകി ആരംഭിച്ച ടെലിഗ്രാം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആകർഷിച്ചു. എന്നാൽ, ഈ എൻക്രിപ്ഷൻ സംവിധാനമാണ് ഐസിസ്, അൽ-ഖ്വയ്ദ, ഹമാസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് സുരക്ഷിത താവളമൊരുക്കാൻ കാരണം. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും, ഫണ്ട് ശേഖരിക്കാനും, കലാപത്തിന് പ്രേരിപ്പിക്കാനും, തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇവർ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിയമപാലകരുമായി സഹകരിക്കുന്ന കാര്യത്തിൽ ടെലിഗ്രാമിനുള്ള കർശനമായ സ്വകാര്യതാ മാനദണ്ഡങ്ങൾ അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടി കോടതി ഉത്തരവുകൾ ലഭിച്ചാൽ മാത്രമേ ഉപയോക്താക്കളുടെ ഐ.പി. അഡ്രസ്സും ഫോൺ നമ്പറും കൈമാറൂ എന്നാണ് കമ്പനിയുടെ നിലപാട്.
കൂടാതെ, അടുത്തിടെ നടന്ന ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ, തീവ്രവാദികൾക്കും കുറ്റവാളികൾക്കും വലിയ തോതിൽ സംഘടിക്കാനും അധികാരികളുടെ പരിശോധനകളെ മറികടക്കാനും ടെലിഗ്രാമിന്റെ സ്വകാര്യതാ ഫീച്ചറുകൾ സഹായകമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആയുധ കച്ചവടവും മയക്കുമരുന്ന് കടത്തലുകളും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.