തിരുവനന്തപുരം: ഇടതുമുന്നണിയിൽ ‘വല്യേട്ടൻ’ പിടിമുറുക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ ഇരുട്ടിൽ നിറുത്തിക്കൊണ്ട് പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചെങ്കിലും സി.പി.എം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ.
തുടർഭരണം ലഭിച്ചതിൻ്റെ അഹന്തയിൽ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പിണറായി വിജയൻ്റെ പെരുമാറ്റം. സി.പി.എം മന്ത്രിമാരെ പോലും മുഖ്യമന്ത്രി ശിപായികളെ പോലെയാണ് കാണുന്നതെങ്കിൽ മറ്റ് ഘടകകക്ഷികളുടെ കാര്യം പറയാനുമില്ല. പിണറായിയെ സുഖിപ്പിച്ചും പുകഴ്ത്തിയും കാലം കഴിക്കുന്ന വിദൂഷക വേഷത്തിലാണ് മന്ത്രിമാരെല്ലാം. മുഖ്യമന്ത്രിയേക്കാൾ ഉപരി കേരളത്തിൻ്റെ ‘രാജാവ്’ ആണ് താനെന്ന രീതിയിലാണ് പിണറായിയുടെ പെരുമാറ്റം. മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ‘യുവരാജാവി’ൻ്റെ പദവിയിലുമാണ്. അദ്ദേഹത്തെ കൂടി പുകഴ്ത്തേണ്ട അവസ്ഥയാണ് മന്ത്രിമാർക്ക്.
സീറ്റ് വിഭജനത്തിലും വെട്ടിനിരത്തൽ:
പി.എം. ശ്രീ വിഷയത്തിൽ മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സി.പി.ഐയെ കാര്യമായി അവഗണിക്കാനാണ് സി.പി.എമ്മിൻ്റെ തീരുമാനം. 2021-ൽ 23 സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചത്. ഇതിൽ 17 സീറ്റുകളിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ 2026-ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 23 സീറ്റുകൾ സി.പി.ഐക്ക് നൽകില്ല. പകരം, നിലവിൽ ജയിച്ച 17 സീറ്റുകൾ മാത്രം നൽകാനാണ് സി.പി.എമ്മിൻ്റെ നീക്കം.
സി.പി.ഐക്ക് കാര്യമായ ആൾബലം സംസ്ഥാനത്ത് ഇല്ലെന്നും സി.പി.എമ്മിൻ്റെ കരുത്തിലാണ് അവർ പലയിടത്തും ജയിക്കുന്നതെന്നുമാണ് സി.പി.എം നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സി.പി.ഐയെ അവഗണിച്ചുകൊണ്ടുള്ള പി.എം. ശ്രീ ധാരണാപത്രം ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്. സി.പി.ഐ മത്സരിക്കുന്ന സീറ്റുകൾ പിടിച്ചെടുക്കുന്ന രണ്ടാം ഘട്ടം 2026-ൽ കാണാമെന്ന സൂചനയാണ് സി.പി.എം അണിയറയിൽ നൽകുന്നത്.
![]()
