ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പുതിയ ടീമിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും വനിതകൾക്കും വലിയ പ്രാതിനിധ്യമാണ് നൽകിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കി പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തിച്ചതാണ് പട്ടികയിലെ പ്രധാന ഹൈലൈറ്റ്.
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ദേശീയ ഉപാധ്യക്ഷയായി ചുമതലപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട 13 ദേശീയ ഉപാധ്യക്ഷന്മാരിൽ 6 പേരും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമെ നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും രണ്ട് മുസ്‌ലിം പ്രതിനിധികളും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും
ദക്ഷിണേന്ത്യൻ-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭാരവാഹി പട്ടിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ദേശീയ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അനിൽ ആന്റണി ഇതേ പദവിയിൽ തുടരും.
അതേസമയം, ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി പുതിയ പട്ടികയിൽ നിന്ന് പുറത്തായി. ദേശീയ ഭാരവാഹി പട്ടികയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ എന്നിവരെയും ഇത്തവണ പരിഗണിച്ചില്ല.
മറ്റു പ്രധാന നേതാക്കൾ
വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ എന്നിവരെ നിലവിലെ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിലനിർത്തി. തീർഥ് സിങ് റാവത്ത് (ഉത്തരാഖണ്ഡ്), രാം മാധവ് (ഡൽഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി. പുരേശ്വരി (ആന്ധ്രാപ്രദേശ്), രേഖ വർമ്മ (ഉത്തർപ്രദേശ്), സർദാർ മൻപ്രീത് സിങ് ബാദൽ (പഞ്ചാബ്) എന്നിവരാണ് മറ്റ് ദേശീയ ഉപാധ്യക്ഷന്മാർ. ആം ആദ്മി പാർട്ടി വിട്ടുവന്ന സന്ദീപ് പഥക്കിനെ ദേശീയ സെക്രട്ടറിയായും സംബിത് പത്രയെ വടക്കുകിഴക്കൻ മേഖലയുടെ കോർഡിനേറ്ററായും നിയോഗിച്ചു.
കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബീന്റെ കീഴിൽ നടക്കുന്ന ആദ്യത്തെ വലിയ സംഘടനാ പുനഃസംഘടനയാണിത്.
