തിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിലേക്ക്. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയും, അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) അയച്ച ഔദ്യോഗിക ഇമെയിലും തമ്മിലുള്ള ഗുരുതരമായ വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
1. സഭയിൽ പറഞ്ഞത്: “ധാരണാപത്രം ഇല്ല”
15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ (18-09-2025) നജീബ് കാന്തപുരം എം.എൽ.എയുടെ നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിന് (ചോദ്യ നമ്പർ: 1221) നൽകിയ ഉത്തരത്തിൽ, കേരള സർക്കാരും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) തമ്മിൽ യാതൊരുവിധ ധാരണാപത്രവും ഒപ്പുവെച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമായി മറുപടി നൽകി.

അതോടൊപ്പം:
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ (RBC) സ്പോൺസറായി ചുമതലപ്പെടുത്തി 07/01/2025-ൽ സ.ഉ.(സാധാ)10/2025/ക.യു.വ പ്രകാരം ഉത്തരവിറക്കിയതായും വ്യക്തമാക്കി.
സംഘാടന ചുമതലയ്ക്കായി സ്‌പോർട്‌സ് കേരള ഫൗണ്ടേഷനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയോഗിച്ചതായും അറിയിച്ചു.
- ഇമെയിൽ ചോർച്ച: “സർക്കാരിന്റെ കരാർ ബാധ്യതകൾ”
എന്നാൽ, 2025 ഒക്ടോബർ 18-ന് മന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്നും (min.sports@kerala.gov.in) അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.
മത്സരത്തിൽ നിന്ന് പിന്മാറാനുള്ള എ.എഫ്.എയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് അയച്ച ഇമെയിലിൽ മന്ത്രി ഇപ്രകാരം വ്യക്തമാക്കുന്നു:
”സ്പോൺസർക്ക് മേൽ കുറ്റം ചുമത്തിക്കൊണ്ട്, കേരള സർക്കാർ പൂർണ്ണമായും പാലിച്ച കരാർ ബാധ്യതകളെയും (Government of Kerala’s contractual obligations) രേഖാമൂലമുള്ള ഉറപ്പുകളെയും അവഗണിക്കുന്നത് നീതിയുക്തമല്ല.

ഉയരുന്ന പ്രധാന സംശയങ്ങളും ചോദ്യങ്ങളും:
ഏതാണ് ആ കരാർ?
സർക്കാരും എ.എഫ്.എയും തമ്മിൽ ഒരു ധാരണാപത്രവും ഒപ്പുവെച്ചിട്ടില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കിയ മന്ത്രി, കത്തിൽ എടുത്തുപറയുന്ന “സർക്കാരിന്റെ കരാർ ബാധ്യതകൾ” (Contractual Obligations) ഏത് കരാറിന്റെ അടിസ്ഥാനത്തിലാണ്?
റിപ്പോർട്ടർ ടിവിയും (RBC) സർക്കാരും തമ്മിൽ രഹസ്യ ധാരണയോ?
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (RBC), കായിക വകുപ്പ് / സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ, അർജന്റീന അസോസിയേഷൻ എന്നിവർ ഉൾപ്പെട്ട ഏതെങ്കിലും (Tripartite Agreement) അല്ലെങ്കിൽ ജനങ്ങളിൽ നിന്നും സഭയിൽ നിന്നും മറച്ചുവെച്ച രഹസ്യ കരാറോ നിലവിലുണ്ടോ?
സഭയെ തെറ്റിദ്ധരിപ്പിച്ചോ?
സംസ്ഥാന സർക്കാരിന് സാമ്പത്തിക-നിയമ ബാധ്യതകൾ ഉണ്ടാക്കുന്ന കരാറിൽ ഒപ്പുവെച്ചിട്ടും, “ധാരണാപത്രം ഇല്ല” എന്ന് നിയമസഭയെ അറിയിച്ചത് സഭാ നടപടികളുടെ ലംഘനമാണോ എന്ന ചോദ്യവും ശക്തമാകുന്നു.
