തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമേകി പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമബത്ത ആശ്വാസം) എന്നിവ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
പുതിയ പ്രഖ്യാപനത്തോടെ അടുത്ത 9 മാസത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എയും രണ്ട് ഗഡു ഡി.ആറും കയ്യിലെത്തും.
വിതരണ പദ്ധതി ഇങ്ങനെ:
ഉടൻ അനുവദിക്കുന്നവ: ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ 2026 ജനുവരി മുതൽ പ്രാബല്യമുള്ള 2 ശതമാനം ഡി.എ / ഡി.ആർ ഉടൻ തന്നെ അനുവദിക്കും.
അടുത്ത ഘട്ടം: 2026 ജൂലൈ മാസം മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന അടുത്ത ഗഡു, കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാർക്ക് അനുവദിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തും ഉടനടി ലഭ്യമാക്കും.
മുൻ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് ജീവനക്കാരുടെ 6 ഗഡു ഡി.എ വരെ കുടിശികയായിരുന്നു. ജീവനക്കാരുടെ സംഘടനകളിൽ നിന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അന്ന് കുടിശിക അനുവദിക്കാൻ തയ്യാറായത്.
എന്നാൽ, അന്ന് കുടിശിക അനുവദിച്ചെങ്കിലും അതിൻ്റെ മുൻകാല പ്രാബല്യം (ആനുകൂല്യങ്ങൾ മുൻകാല തിയതി മുതൽ കണക്കാക്കുന്നത്) പൂർണ്ണമായി നിഷേധിക്കുകയാണുണ്ടായത്. മുൻ സർക്കാരിന്റെ ഈ നടപടി മൂലം സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ഏകദേശം 40,000 കോടിയോളം രൂപയുടെ വൻ നഷ്ടമാണുണ്ടായത്.