തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമാണെന്നും രാജ്യത്തിന് തന്നെ മാതൃകയാണെന്നും സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും, സ്വന്തം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ ആശ്രയിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തിമിര ശസ്ത്രക്രിയയ്ക്കായാണ് മുഖ്യമന്ത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്.
മുഖ്യമന്ത്രിയുടെ ഈ നീക്കം കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളോടുള്ള അവിശ്വാസമാണെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി (RIO) പോലുള്ള ഉന്നത നിലവാരമുള്ള സർക്കാർ കണ്ണാശുപത്രികളിലും മികച്ച ചികിത്സ ലഭ്യമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രി ചെന്നൈയിലേക്ക് പറന്നത്.
തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് ചികിത്സയിലേക്ക്
തിമിര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് ചികിത്സ വൈകിയത്. വെള്ളിയാഴ്ചയോടെ അദ്ദേഹം ചെന്നൈയിൽ നിന്നും മടങ്ങിയെത്തുമെന്നാണ് വിവരം. നേരത്തെയും അമേരിക്കയിലടക്കം മുഖ്യമന്ത്രി ചികിത്സ തേടി പോയത് വലിയ ചർച്ചയായിരുന്നു.
വിമർശനങ്ങളുടെ കുന്തമുന
- അവിശ്വാസം: കേരളത്തിലെ ഡോക്ടർമാരെയും ആരോഗ്യ സംവിധാനങ്ങളെയും ഭരണാധികാരിക്ക് പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണ് ഈ യാത്രയെന്ന ആരോപണമാണ് ഉയരുന്നത്.
- നമ്പർ വൺ തള്ളൽ: “ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ” എന്ന സർക്കാർ പരസ്യങ്ങൾ വെറും പ്രഹസനമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
- സാധാരണക്കാരന്റെ അവസ്ഥ: സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിലെ പരിമിതികൾക്കിടയിൽ ചികിത്സ തേടേണ്ടി വരുമ്പോൾ, വിദേശത്തും അന്യസംസ്ഥാനങ്ങളിലും ചികിത്സ തേടാൻ ഭരണാധികാരികൾക്ക് കഴിയുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം ശക്തമാണ്.
![]()
