പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി ‘വോട്ടിന് നോട്ട്’ വിവാദം. കണ്ണാടി പഞ്ചായത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സംഘവും കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യോടെ പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിലായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്.
കൈയ്യോടെ പൊക്കി കോൺഗ്രസ്; തെളിവായി ദൃശ്യങ്ങൾ
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മരണവീട് സന്ദർശിക്കാനെത്തിയ ശോഭ സുരേന്ദ്രൻ, തൊട്ടടുത്ത വീട്ടിലെ വൃദ്ധയ്ക്ക് പണം നൽകുന്നതാണ് വിവാദമായത്. ശോഭയുടെ സാന്നിധ്യത്തിൽ പ്രവർത്തകർ പണം കൈമാറുന്നത് കോൺഗ്രസ് പ്രവർത്തകർ മൊബൈലിൽ പകർത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ആത്മസംയമനം നഷ്ടപ്പെട്ട ശോഭ സുരേന്ദ്രൻ ദൃശ്യങ്ങൾ പകർത്തിയവരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കളക്ടർക്ക് നിർദ്ദേശം, കുരുക്ക് മുറുകുന്നു
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി പണമൊഴുക്കുന്നു എന്ന പരാതി ശക്തമായതോടെ ജില്ലാ കളക്ടറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണമിടപാട് നടന്നത് ഗുരുതരമായ ചട്ടലംഘനമായാണ് കമ്മീഷൻ കണക്കാക്കുന്നത്.
![]()
