തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങളെ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറ്റിയെഴുതുന്നതിൽ കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലുകൾ. 2021-ൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് മുതൽ 2026 വരെയുള്ള കാലയളവിൽ, പാർട്ടിയോട് അകന്നുനിന്ന ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
ക്രൈസ്തവ സഭകളുമായുള്ള ഇഴയടുപ്പം
ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള നേതാവാണെങ്കിലും ക്രൈസ്തവ സഭകൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ സതീശന് സാധിച്ചു. 2023-ൽ കുമ്പനാട് നടന്ന ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ (IPC) കൺവെൻഷനിൽ ബൈബിൾ വചനങ്ങളെ ആസ്പദമാക്കി അദ്ദേഹം നടത്തിയ പ്രസംഗം ഇതിൽ വഴിത്തിരിവായി. ഇതോടെ എപ്പിസ്‌കോപ്പൽ സഭകൾക്ക് പുറമെയുള്ള വിഭാഗങ്ങളും സതീശനെ തങ്ങളുടെ വേദികളിലേക്ക് ക്ഷണിച്ചു തുടങ്ങി.
പിന്നീട് മണർകാട്, പുതുപ്പള്ളി തുടങ്ങിയ പ്രശസ്തമായ പള്ളികളിലും സീറോ മലബാർ സഭയുടെ വിവിധ ചടങ്ങുകളിലുമായി ഏകദേശം 250-ലേറെ വേദികളിൽ അദ്ദേഹം പ്രസംഗിച്ചു. ആർച്ച് ബിഷപ്പ് മാർ കൂവക്കാടിന്റെയും ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തേമസ് തറയിലിന്റെയും സ്ഥാനാരോഹണ ചടങ്ങുകളിലെ മുഖ്യാതിഥിയായി സതീശൻ എത്തിയത് സഭയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവായി. 2025 നവംബറിൽ കാഞ്ഞിരപ്പള്ളിയിലും അടിമാലിയിലും നടന്ന ഇൻഫാമിന്റെ (INFAM) 25-ാം വാർഷിക സമ്മേളനങ്ങളിലും സതീശന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
മുസ്ലീം ലീഗും മതസംഘടനകളുമായുള്ള ബന്ധം
യുഡിഎഫിലെ കരുത്തുറ്റ ഘടകകക്ഷിയായ മുസ്ലീം ലീഗുമായി അതീവ സുദൃഢമായ ബന്ധമാണ് സതീശൻ കെട്ടിപ്പടുത്തത്. “ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നത്” എന്ന സി.പി.എം – ബി.ജെ.പി ആരോപണങ്ങളെ പ്രതിരോധിക്കാൻ ലീഗിനെ മതേതര നിലപാടിൽ ഉറപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. എസ്.ഡി.പി.ഐ പോലുള്ള തീവ്ര നിലപാടുള്ള സംഘടനകളെ തള്ളിക്കളയാൻ ലീഗ് നേതൃത്വം തയ്യാറായതും സതീശന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായി കാണപ്പെടുന്നു.
ഇതിന് പുറമെ, മുസ്ലീം സമുദായത്തിലെ പ്രബല വിഭാഗങ്ങളായ ഇ.കെ സുന്നി (ജിഫ്രി മുത്തുക്കോയ തങ്ങൾ), എ.പി സുന്നി (കാന്തപുരം അബൂബക്കർ മുസ്ലിയാർ) വിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉൾപ്പെടെയുള്ള വേദികളിൽ സതീശന്റെ സാന്നിധ്യം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വിശ്വാസ്യതയുണ്ടാക്കി.
സമദൂരവും സമന്വയവും
ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുമ്പോഴും ഭൂരിപക്ഷ സമുദായ സംഘടനകളായ എൻ.എസ്.എസ് (NSS), എസ്.എൻ.ഡി.പി (SNDP) എന്നിവയുടെ പരിപാടികളിലും സതീശൻ സജീവമായി. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിൽ ഒന്നിലധികം തവണ പ്രസംഗിച്ച അദ്ദേഹം, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ‘സോഷ്യൽ എൻജിനീയറിങ്’ മോഡലാണ് മുന്നോട്ട് വെച്ചത്.
"2004 മുതൽ കോൺഗ്രസിൽ നിന്ന് അകന്നുതുടങ്ങിയ ന്യൂനപക്ഷ വോട്ടുകൾ 2026-ഓടെ ഏതാണ്ട് പൂർണ്ണമായും തിരികെ എത്തിക്കാൻ സതീശന്റെ ഈ ഇടപെടലുകൾ വഴി സാധിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ."
![]()
