തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളുമായി ഐക്യജനാധിപത്യ മുന്നണിയുടെ (UDF) തിരഞ്ഞെടുപ്പ് പ്രകടന പത്രിക. കഴിഞ്ഞ കുറേ കാലമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത (DA), ക്ഷാമ ആശ്വാസം (DR) എന്നിവയുടെ കുടിശിക ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നതാണ് പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. ഏകദേശം 1 ലക്ഷം കോടി രൂപയുടെ കുടിശിക ജീവനക്കാർക്ക് നൽകാനുണ്ടെന്നാണ് കണക്കാക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ തുക പൂർണ്ണമായും വിതരണം ചെയ്യുമെന്ന് മുന്നണി ഉറപ്പുനൽകുന്നു.

പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ:
- കുടിശിക തീർപ്പാക്കൽ: ജീവനക്കാരുടെയും പെൻഷൻകാരുടെയും മുടങ്ങിക്കിടക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും കൃത്യമായ സമയപരിധിക്കുള്ളിൽ അനുവദിക്കും.
- പെൻഷൻ പദ്ധതി: സംസ്ഥാനത്തെ പുതിയ പെൻഷൻ പദ്ധതി (NPS) സംബന്ധിച്ച് ജീവനക്കാർക്കുള്ള ആശങ്കകൾ പരിഹരിക്കാൻ അനുകൂലമായ രീതിയിൽ പദ്ധതി പരിഷ്കരിക്കും. മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കിയ മാറ്റങ്ങൾ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കും.
- മെഡിസെപ്പ് പരിഷ്കരണം: നിലവിലെ മെഡിസെപ്പ് (MEDISEP) പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് സമഗ്രമായ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ഇൻഷുറൻസ് തുക വർദ്ധിപ്പിക്കുകയും ചെയ്യും.
- ശമ്പള പരിഷ്കരണം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അഞ്ച് വർഷത്തിലൊരിക്കൻ ശമ്പള ,പെൻഷൻ പരിഷ്കരണം ഉറപ്പാക്കും.
- ഭവനവായ്പ: സർക്കാർ ജീവനക്കാർക്കുള്ള ഭവന വായ്പ പരിധി ഉയർത്തും
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് അർഹമായ ആനുകൂല്യങ്ങൾ വൈകിപ്പിക്കാതെ നൽകുന്നതിലും യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ പ്രഖ്യാപനങ്ങൾ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാണ് പകരുന്നത്.
![]()
