തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്.
പുസ്തകം വാങ്ങി; കുടുക്ക് മുറുകി
നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വീതം വാങ്ങിയിരുന്നു. നാല് തവണയായി നടന്ന മേളകളിൽ നിന്നായി 12 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഓരോരുത്തരും കൈപ്പറ്റിയത്. ഈ തുകയുടെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് (Utility Certificate) ഹാജരാക്കാതെ എൻഎൽസി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് സ്പീക്കർ.
ഉദ്യോഗസ്ഥർ ചെയ്യേണ്ടത് എംഎൽഎമാരുടെ തലയിൽ?
യഥാർത്ഥത്തിൽ അതതു വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരാണ് (Implementing Officers) ഈ സർട്ടിഫിക്കറ്റുകൾ നൽകേണ്ടത്. എന്നാൽ ഇത് എംഎൽഎമാരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി സ്പീക്കർ ഉത്തരവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖർ പോലും ഈ ‘ലിസ്റ്റിൽ’ ഉണ്ടെന്നതാണ് കൗതുകകരം.
ലിസ്റ്റിൽ പ്രമുഖർ; ആകെ പുകില്
ഏകദേശം 45 ഓളം എൽഡിഎഫ് എംഎൽഎമാർക്കും 15 ഓളം യുഡിഎഫ് എംഎൽഎമാർക്കും ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ല. സ്പീക്കർക്ക് ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലുള്ള അമർഷമാണോ ഈ കടുംപിടുത്തത്തിന് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അടക്കം സംസാരമുണ്ട്.
![]()
