തലശേരി: സ്വന്തം മണ്ഡലത്തിലെ പൊന്ന്യത്തങ്കത്തിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ഇടപെടൽ സാംസ്കാരിക വകുപ്പിലും ഫോക് ലോർ അക്കാദമിയിലും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. തലശേരിയിലെ ‘പൊന്ന്യത്തങ്കം’ ഉത്സവത്തിന് കഴിഞ്ഞ വർഷം നൽകിയ 10 ലക്ഷം രൂപ ഇത്തവണ ഒരു കോടി രൂപയായി വർദ്ധിപ്പിക്കണമെന്ന സ്പീക്കറുടെ കടുംപിടുത്തമാണ് വിവാദങ്ങൾക്ക് ആധാരം.
വകമാറ്റിയത് കലാകാരന്മാരുടെ പണം
നേരത്തെ ഫോക് ലോർ അക്കാദമിയുടെ ഭാഗമായി ഇൻ്റർനാഷണൽ ഫോക് ഫെസ്റ്റ് നടന്നിരുന്നു. ഇതിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലമായി നൽകാൻ മാറ്റിവെച്ചിരുന്ന തുകയാണ് സ്പീക്കറുടെ നിർദ്ദേശപ്രകാരം വകമാറ്റിയത്. “ഇത് എൻ്റെ പ്രസ്റ്റീജ് പ്രശ്നമാണ്” എന്ന് സ്പീക്കർ നിലപാടെടുത്തതോടെ ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദത്തിലായി. അർഹരായ കലാകാരന്മാർക്ക് നൽകേണ്ട തുക പൊന്ന്യത്തങ്കത്തിനായി വകമാറ്റുന്നതിലെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പ്രതിഷേധിച്ച് സെക്രട്ടറി അവധിയിൽ
സ്പീക്കറുടെ അനാവശ്യ ഇടപെടലിൽ പ്രതിഷേധിച്ച് ഫോക് ലോർ അക്കാദമി സെക്രട്ടറി അവധിയിൽ പ്രവേശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം മാത്രമേ താൻ തിരികെ ജോലിയിൽ പ്രവേശിക്കൂ എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. ഫണ്ട് വകമാറ്റിയതിൻ്റെ പ്രതിഷേധ സൂചകമായി പൊന്ന്യത്തങ്കത്തിൻ്റെ മുന്നൊരുക്കങ്ങളിൽ പോലും സെക്രട്ടറി സഹകരിച്ചിരുന്നില്ല.സ്പീക്കറുടെ താല്പര്യപ്രകാരം പണം അനുവദിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമനടപടികളെ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.
ചുമതല കൈമാറ്റത്തിലും തർക്കം
അവധിയിൽ പോയ സെക്രട്ടറിക്ക് പകരം തനിക്ക് താല്പര്യമുള്ള മറ്റൊരാൾക്ക് ചുമതല നൽകാൻ ഷംസീർ നീക്കം നടത്തിയെങ്കിലും സാംസ്കാരിക മന്ത്രിയുടെ ഓഫീസ് ഇത് തടഞ്ഞു. സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥന് സെക്രട്ടറിയുടെ ചുമതല നൽകാനാണ് ശ്രമം. സ്പീക്കറുടെ വാക്ക് കേട്ട് പണം അനുവദിച്ചാൽ വരുംദിവസങ്ങളിൽ വലിയ സാമ്പത്തിക പൊല്ലാപ്പുകൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് വകുപ്പിലെ ഉദ്യോഗസ്ഥർ.ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് ഷംസീറിൻ്റെ ശ്രമം. ഷംസീറിൻ്റെ നീക്കത്തിലൂടെ ഒരു കൂട്ടം കലാകാരൻമാർ ലഭിക്കേണ്ട പണം കിട്ടാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ്.
![]()
