തിരുവനന്തപുരം: പൗരന്റെ സ്വകാര്യതയെക്കുറിച്ച് ദേശീയ തലത്തിൽ വാതോരാതെ സംസാരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെ പഴയ നിലപാടുകൾ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിനയാകുന്നു. കെ-സ്മാർട്ട് (K-SMART), സ്പാർക്ക് (SPARK) പോർട്ടലുകൾ വഴി ജനങ്ങളുടെയും ജീവനക്കാരുടെയും വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിയെടുത്തെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പി.ബിയുടെ ‘ഇരട്ടത്താപ്പ്’ ചർച്ചയാകുന്നു
2023 ജൂൺ 12-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കോവിൻ ഡാറ്റ ചോർച്ചയെ പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ച സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് ഇപ്പോൾ ഉത്തരമില്ലാതായിരിക്കുന്നു. ഡാറ്റാ സുരക്ഷയ്ക്കായി കേന്ദ്രത്തോട് പോരാടാൻ പറയുന്ന അതേ പാർട്ടി, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ‘ഡാറ്റാ വേട്ടയുടെ’ പ്രഭവകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന വിമർശനം ശക്തമാണ്.
അറംപറ്റിയ വാക്കുകൾ
”ഡിജിറ്റൽ വിവരങ്ങൾ പൗരൻ്റെ സ്വത്താണ്” എന്ന് പ്രസംഗിച്ചിരുന്ന സി.പി.എം നേതാക്കൾ, കേരളത്തിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് ആ വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുമ്പോൾ മൗനം പാലിക്കുകയാണ്. സ്പ്രിംക്ലർ വിവാദത്തിന് ശേഷം വീണ്ടും സമാനമായ രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റാ വിവാദത്തിൻ്റെ പ്രഭവകേന്ദ്രമാകുന്നു എന്നത് ഗൗരവകരമാണ്.
കെ-സ്മാർട്ട് വഴി വിവരശേഖരണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനത്തിനായി ജനങ്ങൾ നൽകുന്ന പേര്, വയസ്സ്, ഫോൺ നമ്പർ, ലിംഗം തുടങ്ങിയ വിവരങ്ങൾ എക്സൽ ഷീറ്റിലാക്കി നൽകാനാണ് മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി ശ്രീറാം സാംബശിവറാവു നിർദ്ദേശിച്ചത്. സന്ദേശങ്ങൾ അയക്കാനെന്ന വ്യാജേന ശേഖരിക്കുന്ന ഈ വിവരങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മൈക്രോ-ടാർഗെറ്റിംഗിനാണെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
മുഖ്യമന്ത്രിയുടെ ‘ആശീർവാദം’
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയല്ലാതെ ഒ.എസ്.ഡി ഇത്തരമൊരു കത്തയക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സ്പ്രിംക്ലർ വിവാദത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഡാറ്റാ കുംഭകോണമായി ഇത് മാറിക്കഴിഞ്ഞു. പൗരന്റെ സ്വകാര്യത കമ്പോളത്തിൽ വിൽക്കാൻ വച്ച പിണറായി സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടി വരും.
![]()
