തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ “ആവേശം” പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം.
എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ് കൂടുതൽ അടച്ചാൽ പുലർച്ചെ 3 മണി വരെ മദ്യം വിളമ്പാൻ അനുമതി നൽകിക്കൊണ്ടാണ് നോട്ടിഫിക്കേഷൻ ഇറങ്ങിയിരിക്കുന്നത്. നിലവിൽ രാവിലെ 11 മണിക്ക് തുറക്കുന്ന ബാറുകൾ രാത്രി 11 മണിവരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ട് മണിക്കൂർ കൂടി വർദ്ധിപ്പിച്ചു നൽകിയിരിക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ഇനി മുതൽ ബാറുകൾ പ്രവർത്തിക്കുക.
പിന്നിൽ ‘തിരഞ്ഞെടുപ്പ് ഫണ്ട്
സർക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ബാറുടമകളെ പ്രീണിപ്പിക്കുന്ന ഈ തീരുമാനം പിണറായിയും സംഘവും കൈക്കൊണ്ടത്.
സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന ഇത്തരം തീരുമാനങ്ങൾ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. രാത്രി വൈകിയുള്ള ബാറുകളുടെ പ്രവർത്തനം ക്രമസമാധാന നിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു.