കൊച്ചി: പിണറായി സർക്കാരിന് ഭരണഘടനാപരമായും രാഷ്ട്രീയമായും കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിവാദമായ ‘നവകേരള സർവേ’ ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കോടതിയുടെ നിരീക്ഷണങ്ങൾ
പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുമായി പാർട്ടി കേഡർമാരെ ഉപയോഗിച്ച് നടത്തുന്ന ഈ സർവേ ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
20 കോടിയുടെ തിരിച്ചടി: ഖജനാവിൽ നിന്ന് 20 കോടി രൂപ മുടക്കി നടത്താൻ നിശ്ചയിച്ചിരുന്ന വിപുലമായ പി.ആർ. ക്യാമ്പയിനാണ് ഇതോടെ ഇല്ലാതായത്.
പ്രതിപക്ഷ വിജയം
നവകേരള സദസ്സിന്റെ തുടർച്ചയായി സർക്കാർ പ്രഖ്യാപിച്ച ഈ സർവേക്കെതിരെ തുടക്കം മുതൽ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഖജനാവ് കാലിയായിരിക്കുന്ന സമയത്ത് ഇത്തരമൊരു ധൂർത്ത് അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടിനുള്ള വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. പിണറായി വിജയന്റെ വ്യക്തിപരമായ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് കോടതി തടയിട്ടത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.
![]()
