തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 3 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. ഇതോടെ നിലവിലെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിക്കും.
ശമ്പളത്തിലും പെൻഷനിലും മാറ്റം വരുന്നത് എപ്പോൾ?
പുതുക്കിയ ക്ഷാമബത്ത പ്രകാരമുള്ള തുക ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിച്ചുതുടങ്ങും. പെൻഷൻകാർക്ക് മാർച്ച് മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പം 3 ശതമാനം ക്ഷാമ ആശ്വാസവും (DR) ചേർത്ത് നൽകുന്നതാണ്.
കുടിശികയുടെ കാര്യത്തിൽ പ്രത്യേക തീരുമാനം
ക്ഷാമബത്ത അനുവദിച്ചെങ്കിലും അതിന്റെ കുടിശിക (Arrears) സംബന്ധിച്ച് നിലവിലെ ഉത്തരവിൽ വ്യക്തതയില്ല. എന്നാൽ, കുടിശിക അനുവദിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടികൾ ധനവകുപ്പിൽ പുരോഗമിക്കുകയാണ്.
വർദ്ധിക്കുന്ന കുടിശിക ഭാരം
പുതിയ 3 ശതമാനം അനുവദിച്ചെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. 2026 ജനുവരിയിൽ ലഭിക്കേണ്ട ഗഡു ഉൾപ്പെടെ നിലവിൽ 12 ശതമാനം കുടിശികയാണ് സർക്കാരിൽ നിന്നും ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഈ കുടിശിക എന്നത്തേക്ക് ലഭ്യമാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
![]()
