തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ‘അഷ്വേർഡ് പെൻഷൻ സ്കീം’ (APS) വലിയ വിവാദങ്ങളിലേക്ക്. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണം ശക്തമാണ്.
പൊളിയുന്നത് ഭരണപക്ഷത്തിന്റെ ‘ക്യാപ്സ്യൂൾ’
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെങ്കിൽ കേന്ദ്രത്തിലെ PFRDA നിയമം മാറണമെന്നായിരുന്നു ഇത്രയും കാലം ഭരണപക്ഷ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ പുതിയ അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപനത്തിലൂടെ ഈ വാദം വെറും പുകമറയായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര നിയമം നിലനിൽക്കെ തന്നെ സംസ്ഥാനത്തിന് സ്വന്തം നിലയിൽ മാറ്റങ്ങൾ വരുത്താമെന്നിരിക്കെ, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കാതെ ‘അഷ്വേർഡ്’ എന്ന പേരിൽ പുതിയൊരെണ്ണം അവതരിപ്പിച്ചത് ജീവനക്കാരെ വഞ്ചിക്കലാണെന്ന് പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
എന്താണ് പുതിയ പദ്ധതി? ആശങ്കകൾ ഇങ്ങനെ:
കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിൽ നിന്നും ഒരിഞ്ച് പോലും മുന്നോട്ട് പോകാത്ത നിർദ്ദേശങ്ങളാണ് ഇത്തവണയും ധനമന്ത്രി മുന്നോട്ട് വെച്ചത്. പദ്ധതിയുടെ പ്രധാന സവിശേഷതകളായി പറയുന്നത് താഴെ പറയുന്നവയാണ്:
- അവസാന ശമ്പളത്തിന്റെ 50%: വിരമിക്കുമ്പോൾ വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കും.
- ഡി.ആർ (DR) ആനുകൂല്യം: പെൻഷൻകാർക്ക് അനുവദനീയമായ ഡി.ആർ നൽകും.
- വിഹിതം തുടരും: എൻപിഎസിലെ പോലെ ജീവനക്കാരും സർക്കാരും വിഹിതം അടയ്ക്കേണ്ടി വരും.
എന്നാൽ, ഈ 50 ശതമാനം തുക എങ്ങനെ ഉറപ്പാക്കുമെന്നോ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ പെൻഷനെ ബാധിക്കുമോ എന്ന കാര്യത്തിൽ ബജറ്റിൽ വ്യക്തതയില്ല. പങ്കാളിത്ത പെൻഷനിൽ ഇല്ലാത്ത DCRG (മരണാനന്തര/വിരമിക്കൽ ഗ്രാറ്റുവിറ്റി) പുതിയ പദ്ധതിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും മന്ത്രി മൗനം പാലിച്ചു.
ഓപ്ഷൻ നൽകുന്നത് കണ്ണിൽ പൊടിയിടാനോ?
നിലവിലുള്ള എൻപിഎസ് ജീവനക്കാർക്ക് അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ നൽകുമെന്ന് ബജറ്റിൽ പറയുന്നുണ്ടെങ്കിലും, ഇതുവരെ പിഎഫ്ആർഡിഎയിൽ (PFRDA) അടച്ച വൻതുക കേന്ദ്രത്തിൽ നിന്നും തിരികെ ലഭിക്കാതെ എങ്ങനെ പുതിയ ഫണ്ട് രൂപീകരിക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്. വിരമിച്ച ജീവനക്കാർക്ക് മിനിമം പെൻഷൻ പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പുതിയ പ്രഖ്യാപനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വെറും രാഷ്ട്രീയ തന്ത്രമാണെന്ന വിമർശനം ശക്തമാണ്.
പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കാതെ, വിഹിതം അടയ്ക്കേണ്ടി വരുന്ന മറ്റൊരു പദ്ധതി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ജീവനക്കാർ. ഏപ്രിൽ ഒന്ന് മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഇതിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ദുരൂഹത തുടരുകയാണ്.
![]()
