തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്റെ സ്മാരകമായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിയിലെ കരുത്തനായ നേതാവിനായി സ്മാരകം പണിയാൻ ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
30 വർഷത്തേക്ക് പാട്ടത്തിന്
കണ്ണൂർ ജില്ലയിലെ തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി അനുവദിക്കുക. ‘കൊടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ്’ (KBMASS) എന്ന പേരിലായിരിക്കും ഈ പഠന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുക. 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. സർക്കാർ നിശ്ചയിച്ച പ്രകാരം, പ്രതിവർഷം ആർ ഒന്നിന് 100 രൂപ എന്ന നാമമാത്രമായ നിരക്കിലായിരിക്കും പാട്ടം ഈടാക്കുക.
ബജറ്റിൽ 10 കോടി പ്രഖ്യാപിച്ചേക്കും
സ്മാരകത്തിന്റെ നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഏകദേശം 10 കോടി രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക സൂചന. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജനുവരി 29-ന് നിയമസഭയിൽ അവതരിപ്പിക്കും. ഈ ബജറ്റിൽ സ്മാരകത്തിനായുള്ള പ്രത്യേക ഫണ്ട് പ്രഖ്യാപിക്കും.
2022 ഒക്ടോബർ 1-നാണ് അർബുദ ബാധയെത്തുടർന്ന് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം വിപുലമായ രീതിയിലുള്ള ഒരു ഗവേഷണ കേന്ദ്രം പാർട്ടി ഗ്രാമമായ തലശ്ശേരിയിൽ തന്നെ വരുന്നത് രാഷ്ട്രീയമായും ഏറെ പ്രാധാന്യമർഹിക്കുന്നു. കെ.എം. മാണി ഫൗണ്ടേഷന് തിരുവനന്തപുരത്ത് ഭൂമി അനുവദിക്കാൻ തീരുമാനിച്ച അതേ മന്ത്രിസഭാ യോഗത്തിൽ തന്നെയാണ് കൊടിയേരി സ്മാരകത്തിനുള്ള ഭൂമിയും അംഗീകരിച്ചത്.
![]()
