തിരുവനന്തപുരം: കൗതുകമുണർത്തുന്ന ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായി കിരൺ. തൻ്റെ മകൻ ധ്രുവിൻ്റെ ആദ്യ നിയമസഭാ സന്ദർശനവും അവിടെ സ്പീക്കർ എ.എൻ. ഷംസീറുമായി അവൻ നടത്തിയ സംഭാഷണവുമാണ് ഇപ്പോൾ വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയതായിരുന്നു ധ്രുവും സായി കിരണും. പുസ്തകങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിന് ഒടുവിലാണ് അവർ നിയമസഭാ ഹാളിലേക്ക് പ്രവേശിച്ചത്. സഭയുടെ ക്രമീകരണങ്ങളും സീറ്റുകളും ധ്രുവിന് സായി കിരൺ വിവരിച്ചു നൽകി. എന്നാൽ സഭയുടെ ഉയരത്തിലുള്ള വലിയ കസേര കണ്ടപ്പോൾ ധ്രുവിൻ്റെ ഉള്ളിൽ ഒരു സംശയം ഉണർന്നു.
”ആരാണ് അവിടെ ഇരിക്കുന്നത്?” എന്നായിരുന്നു ധ്രുവിൻ്റെ ചോദ്യം. അത് ‘സ്പീക്കറുടെ’ കസേരയാണെന്ന് സായി കിരൺ മറുപടിയും നൽകി.
പിന്നീട് സ്പീക്കർ എ.എൻ. ഷംസീറിനെ നേരിട്ട് കണ്ടപ്പോൾ ധ്രുവ് തൻ്റെ സംശയം സ്പീക്കറോട് നേരിട്ട് ചോദിച്ചു: “അങ്കിളേ, പ്ലീസ് ഷോ മി ദിസ് സ്പീക്കർ” (അങ്കിളേ, എനിക്ക് ആ സ്പീക്കറെ ഒന്ന് കാണിച്ചു തരാമോ?).
കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് സ്പീക്കർ പുഞ്ചിരിച്ചു. സ്പീക്കർ എന്ന വാക്കിനെ ഒരു അധികാര പദവിയായല്ല, മറിച്ച് ശബ്ദം കേൾപ്പിക്കുന്ന ഒരു യന്ത്രമായാണ് (Loudspeaker) ആ കുഞ്ഞു മനസ്സ് അടയാളപ്പെടുത്തിയത്. “നീ തിരഞ്ഞുകൊണ്ടിരുന്ന ആ സ്പീക്കർ ഞാൻ തന്നെയാണ്” എന്നായിരുന്നു എ.എൻ ഷംസീറിൻ്റെ മനോഹരമായ മറുപടി.
ഈ സംഭവത്തെ സായി കിരൺ തൻ്റെ കുറിപ്പിൽ ഇങ്ങനെ വിലയിരുത്തുന്നു: “രണ്ടുപേരും ശരിയായിരുന്നു. സഭയിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം സ്പീക്കറുടേതാണ്. ആരുടെ ശബ്ദം കേൾക്കണം, എപ്പോൾ കേൾക്കണം എന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്. ധ്രുവിൻ്റെ യുക്തിയിൽ ചോദ്യം ശരിയായിരുന്നു, ഷംസീറിൻ്റെ മറുപടി അതിലും കൃത്യമായിരുന്നു.”
പുസ്തകങ്ങളിലും ചിത്രങ്ങളിലും തുടങ്ങിയ ആ സന്ദർശനം, അധികാരം മൃദുവായും എന്നാൽ ശക്തമായും എങ്ങനെ ഇടപെടുന്നു എന്ന വലിയ പാഠത്തിലാണ് അവസാനിച്ചതെന്ന് സായി കിരൺ ഫേസ്ബുക്കിൽ കുറിച്ചു.
![]()
